العَقِيدَةُ الصَّحِيْحَةُ وَمَا يُضَادُّهَا
ശരിയായ വിശ്വാസവും അതിന് വിരുദ്ധമായതും
لِسَمَاحَةِ الشَّيْخِ العَلَّامَةِ
عَبْدِ العَزِيزِ بْنِ عَبْدِ اللهِ بْنِ بَازٍ
رَحِمَهُ اللهُ
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
بِسْمِ اللهِ الرَّحمَنِ الرَّحِيمِ
ലേഖനം ഒന്ന്:
ശരിയായ വിശ്വാസവും അതിന് വിരുദ്ധമായതും
ഗ്രന്ഥകർത്താവ് ശൈഖ്
അബ്ദുൽ അസീസ് ബ്നു അബ്ദില്ലാഹ് ബ്നു ബാസ്
ഇസ്‌ലാം മതത്തിൻ്റെ അടിസ്ഥാനമെന്നു പറയുന്നത് ശരിയായ വിശ്വാസമാണ്. ഈ ആദർശത്തിൻ്റെ അടിത്തറ അതിന്മേലാണ് നിലകൊള്ളുന്നത്. അതിനാൽ ഈ വിഷയത്തെ കുറിച്ചുള്ള സംസാരവും ഗ്രന്ഥരചനയും ഏറെ പ്രധാനപ്പെട്ടതും ഗൗരവമുള്ളതുമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു.
ശരിയായ വിശ്വാസത്തിൽ നിന്ന് ഉടലെടുക്കുന്ന വാക്കുകളും പ്രവൃത്തികളും മാത്രമേ അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയുള്ളൂ എന്നതും, തെറ്റായ വിശ്വാസത്തിൽ നിന്ന് രൂപപ്പെടുന്ന വാക്കുകളും പ്രവർത്തനങ്ങളും നിഷ്ഫലമാകുമെന്നതും ഖുർആനും സുന്നത്തുമാകുന്ന പ്രമാണങ്ങളിൽ നിന്ന് ഏതൊരാൾക്കും ബോധ്യപ്പെടുന്ന വസ്തുതയാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿...وَمَن يَكۡفُرۡ بِٱلۡإِيمَٰنِ فَقَدۡ حَبِطَ عَمَلُهُۥ وَهُوَ فِي ٱلۡأٓخِرَةِ مِنَ ٱلۡخَٰسِرِينَ﴾
"സത്യവിശ്വാസത്തെ ആരെങ്കിലും തള്ളിക്കളയുന്ന പക്ഷം അവന്‍റെ കർമങ്ങൾ നിഷ്ഫലമായിക്കഴിഞ്ഞു. പരലോകത്ത് അവന്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും." (മാഇദ: 5)
അല്ലാഹു പറഞ്ഞു:
﴿وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ 65﴾
"തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും." (സുമർ: 65)
ഈ വിഷയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്. ശരിയായ വിശ്വാസമെന്നത് ആറ് അടിത്തറകളിൽ നിലകൊള്ളുന്നതാണ് എന്ന് ഖുർആനും സുന്നത്തും അറിയിക്കുന്നുണ്ട്; അല്ലാഹുവിലുള്ള വിശ്വാസം, അവന്‍റെ മലക്കുകളിലുള്ള വിശ്വാസം, അവന്‍റെ കിതാബുകളിലുള്ള വിശ്വാസം, അവന്‍റെ റസൂലുകളിലുള്ള വിശ്വാസം, അന്ത്യനാളിലുള്ള വിശ്വാസം, അല്ലാഹുവിന്‍റെ വിധിയിലും അതിൻ്റെ ഗുണത്തിലും ദോഷത്തിലുമുള്ള വിശ്വാസം; ഇവയാണ് പ്രസ്തുത അടിത്തറകൾ. ഈ ആറ് കാര്യങ്ങളാണ് വിശുദ്ധ ഖുർആൻ പ്രതിപാദിക്കുന്ന ശരിയായ വിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങൾ. ഈ കാര്യങ്ങളുമായാകുന്നു അല്ലാഹു തന്‍റെ ദൂതനായ മുഹമ്മദ് നബി ﷺ യെ നിയോഗിച്ചതും.
ഈ ആറ് അടിസ്ഥാന വിശ്വാസ കാര്യങ്ങൾക്കുള്ള തെളിവുകൾ ഖുർആനിലും ശരിയായ സുന്നത്തിലും അനേകം വന്നിട്ടുണ്ട്. ഉദാഹരണമെന്ന നിലക്ക് മാത്രം ചിലത് താഴെ പറയാം:
1- ഖുർആനിൽ നിന്നുള്ള തെളിവുകൾ; അതിൽ പെട്ടതാണ് അല്ലാഹുവിൻ്റെ ഈ വചനം:
﴿لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ...﴾
"നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, കിതാബുകളിലും, നബിമാരിലും വിശ്വസിക്കുകയും..." (ബഖറ: 177)
അല്ലാഹു പറയുന്നു:
﴿ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيۡهِ مِن رَّبِّهِۦ وَٱلۡمُؤۡمِنُونَۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيۡنَ أَحَدٖ مِّن رُّسُلِهِ...﴾
"തന്‍റെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ കിതാബുകളിലും, അവന്‍റെ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ റസൂലുകളിൽ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും നാം കല്‍പിക്കുന്നില്ല." (ബഖറ: 285)
അല്ലാഹു പറഞ്ഞു:
﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ ءَامِنُواْ بِٱللَّهِ وَرَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِي نَزَّلَ عَلَىٰ رَسُولِهِۦ وَٱلۡكِتَٰبِ ٱلَّذِيٓ أَنزَلَ مِن قَبۡلُۚ وَمَن يَكۡفُرۡ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ وَٱلۡيَوۡمِ ٱلۡأٓخِرِ فَقَدۡ ضَلَّ ضَلَٰلَۢا بَعِيدًا 136﴾
"വിശ്വസിച്ചവരേ! , അല്ലാഹുവിലും, അവന്‍റെ റസൂലിലും, അവന്‍റെ റസൂലിന് അവന്‍ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവന്‍ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും, അവന്‍റെ ഗ്രന്ഥങ്ങളിലും അവന്‍റെ ദൂതന്‍മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ബഹുദൂരം വഴികേടിൽ ആപതിച്ചിരിക്കുന്നു." (നിസാഅ്: 136)
അല്ലാഹു പറഞ്ഞു:
﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ 70﴾
"ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ." (ഹജ്ജ്: 70)
രണ്ടാമതായി- സുന്നത്തിൽ നിന്നുള്ള തെളിവുകൾ. അതിലൊന്നാണ് ഇമാം മുസ്‌ലിം നിവേദനം ചെയ്ത, ഉമർ (رَضِيَ اللَّهُ عَنْهُ) വിൻ്റെ പ്രസിദ്ധമായ ഹദീഥ്. അതിൽ ജിബ്‌രീൽ(عليه السلام) ഈമാനിനെ കുറിച്ച് നബിയോട് ﷺ ചോദിക്കുകയും, അവിടുന്ന് ഇപ്രകാരം മറുപടി നൽകുകയും ചെയ്തു:
«الإِيمَانُ أَنْ تُؤْمِنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَاليَوْمِ الآخِرِ وَتُؤْمِنَ بِالقَدَرِ خَيْرِهِ وَشَرِّهِ».
ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്."1
ഹദീഥ്, ഈ ഹദീഥ് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്തതായി ബുഖാരിയും മുസ്‌ലിമും -ചെറിയ വ്യത്യാസത്തോടെ- ഉദ്ധരിച്ചിട്ടുണ്ട്.
ഈ ആറ് അടിത്തറകളിൽ നിന്നാണ് ഓരോ മുസ്‌ലിമും നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട -അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും മറ്റു അദൃശ്യകാര്യങ്ങളെ കുറിച്ചുമുള്ള-, അല്ലാഹുവും അവൻ്റെ റസൂലും -ﷺ- അറിയിച്ച എല്ലാ വിശ്വാസകാര്യങ്ങളും ശാഖോപശാഖകളായി വിഭജിക്കപ്പെടുന്നത്.
ഈ ആറ് അടിത്തറകളുടെ വിശദീകരണം ഇനിയുള്ള പേജുകളിൽ വായിക്കാം:
ഒന്നാമത്തെ അടിത്തറ: അല്ലാഹുവിലുള്ള വിശ്വാസം
അതിൽ പല കാര്യങ്ങൾ ഉൾപ്പെടുന്നു. അവയിൽ ചിലത് താഴെ പറയുന്നവയാണ്: അല്ലാഹു മാത്രമാണ് യഥാർത്ഥ ഇലാഹ് (ആരാധനക്കർഹൻ) എന്ന വിശ്വാസം. അതായത്, അല്ലാഹുവിന് മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളത്; അവന് പുറമെ മറ്റൊരാളും ആരാധിക്കപ്പെടാൻ അർഹതയുള്ളവരല്ല. കാരണം അല്ലാഹു മാത്രമാണ് സർവ്വരെയും സൃഷ്ടിച്ചതും അവർക്ക് നന്മകൾ വർഷിച്ചതും, അവരുടെ ഉപജീവനം നിലനിർത്തുന്നതും, അവരുടെ രഹസ്യവും പരസ്യവുമെല്ലാം അറിയുന്നവനും, അവരിൽ നന്മ പ്രവർത്തിച്ചവർക്ക് പ്രതിഫലം നൽകാനും തിന്മ പ്രവർത്തിച്ചവർക്ക് ശിക്ഷ നൽകാനും കഴിവുള്ളവൻ.
അല്ലാഹുവിനുള്ള ഈ ആരാധനയും ഇബാദത്തുകളും നിർവ്വഹിക്കുന്നതിന് വേണ്ടിയാണ് അവൻ മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചിരിക്കുന്നത്. അക്കാര്യം അന്നസിഗ്ദമായി അവൻ കൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ 56 مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ 57 إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ 58﴾
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
{ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.
തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും." (ദാരിയാത്: 56-58)
അല്ലാഹു പറഞ്ഞു:
﴿يَٰٓأَيُّهَا ٱلنَّاسُ ٱعۡبُدُواْ رَبَّكُمُ ٱلَّذِي خَلَقَكُمۡ وَٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ 21 ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ 22﴾
"ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാൻ വേണ്ടിയത്രെ അത്.
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (റബ്ബിനെ). അതിനാല്‍ (ഇതെല്ലാം) അറിയുന്നവരായിരിക്കെ നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ സ്വീകരിക്കരുത്." (ബഖറ: 21-22)
അല്ലാഹു അവൻ്റെ ദൂതന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങൾ അവതരിപ്പിക്കുകയും ചെയ്തത് ഈ യാഥാർത്ഥ്യം ബോധ്യപ്പെടുത്തുന്നതിനും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നതിനും അതിന് വിരുദ്ധമായ കാര്യങ്ങളിൽ നിന്ന് അവരെ താക്കീത് ചെയ്യുന്നതിനും വേണ്ടിയാണ്. അല്ലാഹു പറയുന്നു:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് അവരോട് ഉദ്ഘോഷിക്കാൻ വേണ്ടി).... " (നഹ്ൽ: 36)
അല്ലാഹു പറഞ്ഞു:
﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ 25﴾
"ഞാനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അതിനാല്‍ എന്നെ മാത്രം നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ (നബിയെ) താങ്കൾക്ക് മുമ്പ് ഒരു ദൂതനെയും നാം നിയോഗിച്ചിട്ടില്ല." (അൻബിയാഅ്: 25)
അല്ലാഹു പറഞ്ഞു:
﴿الر كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ1 أَلَّا تَعْبُدُوا إِلَّا اللَّهَ إِنَّنِي لَكُمْ مِنْهُ نَذِيرٌ وَبَشِيرٌ2﴾
"അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങള്‍ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നുള്ളതത്രെ അത്.
എന്തെന്നാല്‍ അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. തീര്‍ച്ചയായും അവങ്കല്‍ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാര്‍ത്തക്കാരനുമത്രെ ഞാന്‍."
(ഹൂദ്: 1,2)
'അല്ലാഹുവിനെ മാത്രം ആരാധിക്കുക' എന്ന ഈ കൽപ്പനയുടെ പ്രാവർത്തികരൂപം; മനുഷ്യർ ആരാധനയായി ഗണിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് മാത്രം സമർപ്പിച്ചു കൊണ്ട് അവനെ ഏകനാക്കുക എന്നതാണ്. പ്രാർത്ഥന (ദുആ), ഭയം, പ്രതീക്ഷ, നിസ്കാരം, നോമ്പ്, ബലികർമ്മം, നേർച്ച തുടങ്ങി താഴ്മയുടെയും വണക്കത്തിൻ്റെയും ഭാഗമായുള്ള എന്തെല്ലാം ആരാധനയുടെ രൂപങ്ങളുണ്ടോ; അവയെല്ലാം അല്ലാഹുവിന് മാത്രമേ നൽകാവൂ. അല്ലാഹുവിൻ്റെ പ്രതിഫലത്തിൽ പ്രതീക്ഷ വെച്ചു കൊണ്ടും, അവൻ്റെ ശിക്ഷയെ ഭയന്നു കൊണ്ടും, അവനോടുള്ള സമ്പൂർണ്ണമായ സ്നേഹത്താലും, അല്ലാഹുവിൻ്റെ മഹത്വത്തിന് കീഴൊതുങ്ങിക്കൊണ്ടും നിർവ്വഹിക്കേണ്ട ഇത്തരം ആരാധനകളിൽ അല്ലാഹുവല്ലാത്തവർക്ക് യാതൊരു പങ്കും നിശ്ചയിച്ചു കൂടാ.
ഈ മഹത്തരമായ അടിത്തറ വിവരിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് വിശുദ്ധ ഖുർആനിലെ ഭൂരിപക്ഷം വചനങ്ങളും അവതരിച്ചിട്ടുള്ളത് എന്ന് ചിന്തിച്ചാൽ മനസ്സിലാകും. അല്ലാഹു പറഞ്ഞത് നോക്കൂ:
﴿إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ 2 أَلَا لِلَّهِ الدِّينُ الْخَالِصُ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ3﴾
"തീര്‍ച്ചയായും നിനക്ക് നാം ഈ ഗ്രന്ഥം അവതരിപ്പിച്ചു തന്നത് സത്യപ്രകാരമാകുന്നു. അതിനാല്‍ ദീൻ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ മാത്രം നീ ആരാധിക്കുക.
അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കലർപ്പില്ലാത്ത ദീൻ. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്.' അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 2-3)
അല്ലാഹു പറഞ്ഞു:
﴿وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ...﴾
"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്ന് നിങ്ങളുടെ റബ്ബ് കൽപ്പിച്ചിരിക്കുന്നു..." (ഇസ്റാഅ്: 23)
അല്ലാഹു പറഞ്ഞു:
﴿فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ14﴾
"അതിനാല്‍ കീഴൊതുങ്ങൽ അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി." (ഗാഫിർ: 14)
നബി -ﷺ- യുടെ സുന്നത്ത് പരിശോധിക്കുന്ന ഒരാൾക്കും ഈ മഹത്തരമായ അടിത്തറക്ക് നൽകപ്പെട്ടിരിക്കുന്ന പ്രാധാന്യം ബോധ്യപ്പെടുന്നതാണ്. അതിൽ പെട്ടതാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചിട്ടുള്ള മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥ്; പ്രസ്തുത ഹദീഥിൽ നബി -ﷺ- പറഞ്ഞു:
«حَقُّ اللَّهِ عَلَى العِبَادِ أَن يَعْبُدُوهُ وَلَا يُشْرِكُوا بِهِ شَيْئًا».
"അടിമകളുടെ മേൽ അല്ലാഹുവിന്നുള്ള അവകാശമാണ് അവർ അവനെ മാത്രം ആരാധിക്കുകയും അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക എന്നത്."2
അല്ലാഹുവിലുള്ള വിശ്വാസത്തിൽ ഉൾപ്പെടുന്ന മറ്റൊരു കാര്യം: അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയ എല്ലാ കാര്യങ്ങളിലും വിശ്വസിക്കുക എന്നതാണ്. ഇസ്‌ലാമിൻ്റെ സ്തംഭങ്ങളായി എണ്ണപ്പെട്ട, പ്രകടമായ അഞ്ച് അടിസ്ഥാന കർമ്മങ്ങൾ അതിൽ പെട്ടതാണ്.
ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങൾ ഇവയാണ്: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണ് എന്ന കാര്യം സാക്ഷ്യം വഹിക്കൽ, നിസ്കാരം നിലനിർത്തൽ, സകാത്ത് നൽകൽ, റമദാൻ മാസം നോമ്പനുഷ്ഠിക്കൽ, കഴിവുള്ളവർ അല്ലാഹുവിൻ്റെ പവിത്രമായ ഭവനത്തിൽ (കഅ്ബയിൽ) പോയി ഹജ്ജ് നിർവ്വഹിക്കൽ. ഇതല്ലാത്ത ഇസ്‌ലാമിക വിധിവിലക്കുകളുടെ ഭാഗമായി വന്ന എല്ലാ നിർബന്ധകാര്യങ്ങളും അംഗീകരിക്കുന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്.
ഈ സ്തംഭങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരമായതും: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ശഹാദത്ത് കലിമയാണ്. ആരാധനകളെല്ലാം അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കുകയും, അവനല്ലാത്ത മറ്റാർക്കുമുള്ള ആരാധനകളെ നിഷേധിക്കുകയും ചെയ്യുക എന്നത് ഈ സാക്ഷ്യവചനത്തിൻ്റെ തേട്ടമാണ്. 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ അർത്ഥവും ഇതുതന്നെയാണ്. പണ്ഡിതന്മാർ -അല്ലാഹു അവർക്ക് കരുണ ചെയ്യട്ടെ- വിവരിച്ചതു പോലെ; അല്ലാഹുവല്ലാതെ ആരാധനക്ക് യഥാർത്ഥത്തിൽ അർഹനായി മറ്റാരുമില്ല
(لا معبود بحق إلا الله) എന്നതാണ് അതിൻ്റെ ഉദ്ദേശ്യം.
അതിൻ്റെ അടിസ്ഥാനത്തിൽ; അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഏതൊരാളോ എന്തൊരു വസ്തുവോ ആകട്ടെ -അത് മനുഷ്യനോ, മലക്കോ, ജിന്നോ, മറ്റെന്തെങ്കിലുമോ ആകട്ടെ- അവയെല്ലാം നിരർത്ഥകമായി ആരാധിക്കപ്പെടുന്നവയാണ്. ആരാധനക്ക് യഥാർത്ഥത്തിൽ അർഹതയുള്ളവൻ ഏകനായ അല്ലാഹു മാത്രമാണ്; അവന് യാതൊരു പങ്കുകാരുമില്ല. അല്ലാഹു പറഞ്ഞതുപോലെ:
﴿ذَٰلِكَ بِأَنَّ ٱللَّهَ هُوَ ٱلۡحَقُّ وَأَنَّ مَا يَدۡعُونَ مِن دُونِهِۦ هُوَ ٱلۡبَٰطِلُ...﴾
"അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് സത്യമായിട്ടുള്ളവന്‍. അവനു പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നുവോ അതുതന്നെയാണ് നിരര്‍ത്ഥകമായിട്ടുള്ളത്..." (ഹജ്ജ്: 62)
ഈ സുപ്രധാനമായ അടിത്തറ നിറവേറ്റുന്നതിന് വേണ്ടിയാണ് അല്ലാഹു മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് എന്ന് നാം മുൻപ് വിവരിച്ചു. അല്ലാഹു അവരോട് അക്കാര്യം കൽപ്പിക്കുകയും, അതിനായി നബിമാരെ നിയോഗിക്കുകയും, കിതാബുകൾ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈ കാര്യത്തെ കുറിച്ച് നന്നായി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ, ഇന്ന് മുസ്‌ലിംകളിൽ അധികപേരും അകപ്പെട്ടിരിക്കുന്ന അജ്ഞതയുടെ അഗാധ ഗർത്തത്തെ കുറിച്ച് വ്യക്തമാകുന്നതാണ്. അവർ അല്ലാഹുവിന് പുറമെ മറ്റു പലരെയും ആരാധിക്കുന്നു; അല്ലാഹുവിന് മാത്രം അർഹമായത് അവർ അവനല്ലാത്തവർക്ക് വകവെച്ചു നൽകിയിരിക്കുന്നു. അല്ലാഹുവിനോടല്ലാതെ നാം ആവലാതി പറയുന്നില്ല.
അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്: അല്ലാഹുവാണ് പ്രപഞ്ചത്തിൻ്റെയും അതിലുള്ള സകലരുടെയും സ്രഷ്ടാവും നിയന്താവും കൈകാര്യകർത്താവുമെന്നും വിശ്വസിക്കൽ. തൻ്റെ ശക്തിയാലും അറിവിനാലും അവൻ അവരെ താൻ ഉദ്ദേശിക്കുന്ന വിധത്തിൽ നിയന്ത്രിക്കുന്നു. ഇരുലോകങ്ങളുടെയും സർവ്വ ചരാചരങ്ങളുടെയും രക്ഷിതാവായ റബ്ബുൽ ആലമീനും അവൻ തന്നെയാണ്. അവനല്ലാതെ മറ്റൊരു സ്രഷ്ടാവോ ഒരു രക്ഷാധികാരിയോ അവർക്കില്ല. അവനാണ് മനുഷ്യരെ സംസ്കരിക്കുന്നതിനും, ഇഹപര വിജയം നേടുന്നതിലേക്ക് അവരെ ക്ഷണിക്കുന്നതിനും വേണ്ടി റസൂലുകളെ നിയോഗിച്ചതും, ഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും. മേൽപറയപ്പെട്ട കാര്യങ്ങളിലൊന്നും അവന്ന് യാതൊരു പങ്കുകാരനുമില്ല. അല്ലാഹു പറയുന്നു:
﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ 62﴾
"അല്ലാഹുവാകുന്നു സർവ്വ വസ്തുക്കളുടെയും സ്രഷ്ടാവ്.അവന്‍ തന്നെയാകുന്നു സർവ്വതിൻ്റെയും കൈകാര്യകർത്താവും." (സുമർ: 62)
അല്ലാഹു പറഞ്ഞു:
﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ يُغۡشِي ٱلَّيۡلَ ٱلنَّهَارَ يَطۡلُبُهُۥ حَثِيثٗا وَٱلشَّمۡسَ وَٱلۡقَمَرَ وَٱلنُّجُومَ مُسَخَّرَٰتِۭ بِأَمۡرِهِۦٓۗ أَلَا لَهُ ٱلۡخَلۡقُ وَٱلۡأَمۡرُۗ تَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ54﴾
"തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറ് ദിവസങ്ങളിലായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു. രാത്രിയെക്കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത് പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന് തന്നെയാകുന്നു. ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു." (അഅ്റാഫ്: 54)
അല്ലാഹു തന്‍റെ ഗ്രന്ഥത്തിലൂടെ അറിയിച്ചതും നബിയിലൂടെ -ﷺ- സ്ഥിരപ്പെട്ടതുമായ അവന്‍റെ മഹത്തായ നാമങ്ങളിലും വിശേഷണങ്ങളിലും വിശ്വസിക്കുക എന്നതും അല്ലാഹുവിലുള്ള വിശ്വാസത്തിന്‍റെ ഭാഗമാണ്. അവയുടെ അർത്ഥം മാറ്റുകയോ, നിഷേധിക്കുകയോ, രൂപം പറയുകയോ, സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ വിശ്വസിക്കണം.
﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾
"അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." (ശൂറാ: 11)
അല്ലാഹുവിൻ്റെ നാമങ്ങളും വിശേഷണങ്ങളും സ്ഥിരപ്പെടുത്തുന്ന പ്രമാണങ്ങൾ എപ്രകാരമാണോ വന്നത്, അപ്രകാരം തന്നെ അവ മനസ്സിലാക്കുകയാണ് വേണ്ടത്. അല്ലാഹുവിൻ്റെ വിശേഷണങ്ങളായി വന്ന പ്രമാണങ്ങളുടെ അർത്ഥവും ഉദ്ദേശ്യവും വിശ്വസിക്കുന്നതോടൊപ്പം, അവ എങ്ങനെയെന്ന് വിവരിക്കാതെ അല്ലാഹുവിന് അനുഗുണമായ വിധത്തിൽ -അവൻ്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്താത്ത വിധത്തിൽ- ആ വിശേഷണങ്ങൾ കൊണ്ട് അല്ലാഹുവിനെ കുറിച്ച് വിവരിക്കുക എന്നതും നിർബന്ധമാണ്. അല്ലാഹു പറഞ്ഞതു പോലെ: അല്ലാഹു പറയുന്നു:
﴿فَلَا تَضۡرِبُواْ لِلَّهِ ٱلۡأَمۡثَالَۚ إِنَّ ٱللَّهَ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ74﴾
"ആകയാല്‍ അല്ലാഹുവിന് നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല." (നഹ്ൽ: 74)
അല്ലാഹുവിൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലുമുള്ള അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസം ഇപ്രകാരമാണ്. നബിയുടെ -ﷺ- സ്വഹാബികൾ മുതൽ അവരെ നേരായ വിധത്തിൽ പിൻപറ്റിയ ഏവരുടെയും വിശ്വാസവും ഇത് തന്നെ. അബുൽ ഹസൻ അൽഅശ്അരി തൻ്റെ 'മഖാലാത്തി'ൽ നബിയുടെ -ﷺ- ഹദീസിൻ്റെ വക്താക്കളായ മുൻഗാമികളും അഹ്‌ലുസ്സുന്നത്തും സ്വീകരിച്ച വിശ്വാസമായി രേഖപ്പെടുത്തിയ, ഇൽമിൻ്റെയും ഈമാനിൻ്റെയും അഹ്‌ലുകാരിൽ നിന്ന് നിവേദനം ചെയ്ത വിശ്വാസത്തിൻ്റെ മാർഗവും ഇത് തന്നെ.
ഇമാം ഔസാഈ (رحمه الله) പറഞ്ഞു: "സുഹ്‌രിയോടും മക്ഹൂലിനോടും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ വിവരിക്കപ്പെട്ട ആയത്തുകളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞു: "അവ എങ്ങനെയാണോ വന്നത്, അപ്രകാരം തന്നെ നിങ്ങൾ മനസ്സിലാക്കുക."3
ഇമാം ഔസാഈ (رحمه الله) മറ്റൊരിക്കൽ പറഞ്ഞു: "താബിഈങ്ങളും നാമെല്ലാവരും പറഞ്ഞിരുന്നത് 'അല്ലാഹു അവൻ്റെ അർശിന് -സിംഹാസനത്തിന്- മേലാകുന്നു എന്നും, ഹദീഥുകളിൽ വന്ന വിശേഷണങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നു' എന്നുമായിരുന്നു."4
വലീദ് ബ്നു മുസ്ലിം (رحمه الله) പറഞ്ഞു: "ഇമാം മാലിക്, ഔസാഈ, ലൈഥു ബ്നു സഅ്ദ്, സുഫ്യാനു ഥൗരി (رحمهم الله) എന്നിവരോട് അല്ലാഹുവിന്‍റെ വിശേഷണങ്ങളെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അവരെല്ലാം പറഞ്ഞതിങ്ങനെയാണ്: ''അവയുടെ രൂപം പറയാതെ, ഖുർആനിലും ഹദീഥിലും വന്നത് പ്രകാരം അവ മനസ്സിലാക്കുക.''5
ഇമാം മാലിക് (رحمه الله) യുടെ ശൈഖായിരുന്ന റബീഅത്തു ബ്നു അബ്ദിർറഹ്മാനോട് അല്ലാഹു (അർശിൽ) ഇസ്തിവാഅ് ചെയ്തു (ആരോഹണം ചെയ്തു) എന്നതിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഇസ്തിവാഅ്' (എന്നതിന്‍റെ അർത്ഥം) അറിയപ്പെട്ടതാണ്. എന്നാൽ അതിന്‍റെ രൂപം അഗ്രാഹ്യമാണ്. (ഈ ദീനാകുന്ന) സന്ദേശം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. റസൂലിന്‍റെ ബാധ്യത എത്തിച്ചു നൽകലാണ്. നമ്മുടെ കടമ അത് സത്യപ്പെടുത്തലാണ്."6 ഇമാം മാലിക് -رَحِمَهُ اللَّهُ- യോട് അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ഇസ്തിവാഅ്' (എന്നതിന്‍റെ അർത്ഥം) അറിയപ്പെട്ടതാണ്. അതിന്‍റെ രൂപം നമുക്കറിയാത്ത കാര്യമാണ്.അതിൽ വിശ്വസിക്കൽ നിർബന്ധമാണ്. അതിനെ കുറിച്ചുള്ള (രൂപത്തെ പറ്റിയുള്ള) ചോദ്യങ്ങൾ ബിദ്അത്തുമാണ്." പിന്നീട് ചോദ്യകർത്താവിനോടായി പറഞ്ഞു: "ഞാൻ നിന്നെ ഒരു മോശപ്പെട്ട വ്യക്തിയായി മാത്രമാണ് കാണുന്നത്." ശേഷം അയാളെ സദസ്സിൽ നിന്ന് പുറത്താക്കാൻ കൽപിക്കുകയും, അയാൾ പുറത്താക്കപ്പെടുകയും ചെയ്തു."7 ഈ വിഷയം ഇതേ ആശയത്തിൽ ഉമ്മുൽ മുഅ്മിനീൻ ഉമ്മുസലമഃ -رَضِيَ اللَّهُ عَنْهَا- യിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.8
ഇമാം അബൂ അബ്ദിറഹ്മാൻ ഇബ്നുൽ മുബാറക് -رَحِمَهُ اللَّهُ- പറഞ്ഞു: "അല്ലാഹു ആകാശങ്ങൾക്കു മുകളിൽ അർശിന് മുകളിലാണ് എന്നും, അവൻ തന്‍റെ സൃഷ്ടികളോട് വേറിട്ടവനാകുന്നു എന്നുമാണ് നമ്മുടെ റബ്ബിനെ കുറിച്ച് നമുക്ക് അറിവുള്ളത്."9
ഈ വിഷയത്തിൽ ഇമാമുകളുടെ വാക്കുകൾ നിരവധിയുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുക എന്നത് അസാധ്യമാണ്. ആരെങ്കിലും കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ വിഷയത്തിൽ അഹ്ലുസ്സുന്നത്തിൻ്റെ പണ്ഡിതന്മാർ രചിച്ച ഗ്രന്ഥങ്ങൾ പരിശോധിക്കട്ടെ. ഇമാം അബ്ദുല്ലാഹി ബ്നു ഇമാം അഹ്മദിന്‍റെ 'കിതാബുസ്സുന്ന', ഇമാം മുഹമ്മദുബ്നു ഖുസൈമയുടെ 'കിതാബു തൗഹീദ്', ഇമാം അബുൽ ഖാസിം ലാലകാഈയുടെ 'അസ്സുന്നഃ', ഇമാം അബൂബക്റുബ്നു അബീ ആസ്വിമിന്‍റെ 'കിതാബുസ്സുന്ന' എന്നീ ഗ്രന്ഥങ്ങൾ ഉദാഹരണം.
ഹമാഃ എന്ന പ്രദേശത്തുള്ളവർക്ക് മറുപടിയായി ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ രചിച്ച 'ഹമവിയ്യ' എന്ന ഗ്രന്ഥം പ്രത്യേകം പരാമർശം അർഹിക്കുന്നുണ്ട്; ധാരാളം പ്രയോജനപ്രദമായ അറിവുകൾ ഉൾക്കൊള്ളുന്ന മഹത്തരമായ ഒരു മറുപടിയാണ് അത്. അഹ്ലുസ്സുന്നയുടെ വിശ്വാസം അതിൽ അദ്ദേഹം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. മുൻഗാമികളായ പണ്ഡിതന്മാരുടെ ധാരാളക്കണക്കിന് ഉദ്ധരണികളും, അഹ്‌ലുസ്സുന്നത്തിൻ്റെ വിശ്വാസമാണ് ശരി എന്നും അവരുടെ എതിരാളികളുടെ വാദം നിരർത്ഥകമാണെന്നും ബോധ്യപ്പെടുത്തുന്ന ശർഇയ്യായ പ്രമാണങ്ങളും ബുദ്ധിപരമായ തെളിവുകളും അദ്ദേഹം അതിൽ നൽകിയിട്ടുണ്ട്.
ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യയുടെ 'തദ്മുരിയ്യ' എന്ന ഗ്രന്ഥവും സമാനമാണ്. പ്രസ്തുത ഗ്രന്ഥത്തിൽ അദ്ദേഹം ഈ വിഷയം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ അഖീദ പ്രാമാണികവും ബുദ്ധിപരവുമായ തെളിവുകളോടെ അതിൽ വ്യക്തമാക്കുകയും, എതിരാളികൾക്ക് മറുപടി നൽകുകയും ചെയ്തിരിക്കുന്നു. നേരായ ഉദ്ദേശ്യത്തോടെയും സത്യം തിരിച്ചറിയണമെന്ന ആഗ്രഹത്തോടെയും ഈ ഗ്രന്ഥം പരിശോധിക്കുന്ന വിജ്ഞാന കുതുകികൾക്ക് അതിൽ സത്യം വെളിവാകുന്നതും അസത്യം തകരുന്നതും കാണാവുന്നതാണ്. അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളുടെ കാര്യത്തിൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസം ഇപ്രകാരം സംഗ്രഹിക്കാം: അല്ലാഹു അവൻ്റെ ഗ്രന്ഥമായ ഖുർആനിലൂടെയോ നബി -ﷺ- അവിടുത്തെ ഹദീഥിലൂടെയോ അല്ലാഹുവിന് സ്ഥിരീകരിച്ചതായ എല്ലാ കാര്യങ്ങളും അവർ സ്ഥിരീകരിക്കുന്നു; ഈ സ്ഥിരപ്പെടുത്തൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്ല്യപ്പെടുത്താതെയോ സമപ്പെടുത്താതെയോ ആയിരിക്കണം. അതോടൊപ്പം, അല്ലാഹു അവൻ്റെ സൃഷ്ടികളോട് സാദൃശ്യമുള്ളവനല്ല എന്ന അല്ലാഹുവിൻ്റെ പരിശുദ്ധിയെ അവർ വാഴ്ത്തുന്നു; അതാകട്ടെ, അല്ലാഹുവിൻ്റെ വിശേഷണങ്ങളെ നിഷേധിച്ചു കൊണ്ടോ നിരാകരിച്ചു കൊണ്ടോ അല്ല താനും. ഇതിലൂടെ അവർ തങ്ങളുടെ വിശ്വാസത്തിൽ വൈരുദ്ധ്യം പുലർത്തുന്നതിൽ നിന്ന് മോചിതരായി. അല്ലാഹുവിൻ്റെ തൗഫീഖിനാൽ എല്ലാ തെളിവുകളും അവർ ഒരേ സമയം പ്രാവർത്തികമാക്കിയിരിക്കുന്നു. കാരണം അല്ലാഹുവിൻ്റെ റസൂലുകളുടെ കരങ്ങളാൽ അയക്കപ്പെട്ട സത്യം മുറുകെ പിടിക്കുകയും, അത് സ്വീകരിക്കുന്നതിന് സാധ്യമായ പരിശ്രമങ്ങളെല്ലാം നിർവ്വഹിക്കുകയും, അക്കാര്യത്തിൽ അല്ലാഹുവിൻ്റെ പ്രീതി മാത്രം ഉദ്ദേശിക്കുകയും ചെയ്തവരെ അല്ലാഹു സത്യത്തിലേക്ക് നയിക്കുകയും അവൻ്റെ തെളിവുകൾക്ക് മേൽക്കൈ നൽകുകയും ചെയ്യുമെന്നത് മാറ്റമില്ലാത്ത അല്ലാഹുവിൻ്റെ നടപടിക്രമത്തിൽ പെട്ടതാണ്. അല്ലാഹു പറഞ്ഞതു പോലെ:
﴿بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞ...﴾
"എന്നാല്‍ നാം സത്യത്തെ എടുത്ത് അസത്യത്തിനു നേര്‍ക്ക് എറിയുന്നു. അങ്ങനെ അസത്യത്തെ അത് തകര്‍ത്തു കളയുന്നു. അതോടെ അസത്യം നാശമടയുകയായി..." (അമ്പിയാഅ്: 18)
അല്ലാഹു പറഞ്ഞു:
﴿وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا33﴾
"അവര്‍ ഏതൊരു പ്രശ്നവും കൊണ്ട് നിന്‍റെ അടുത്ത് വരികയാണെങ്കിലും അതിന്‍റെ യാഥാര്‍ത്ഥ്യവും ഏറ്റവും നല്ല വിവരണവും നിനക്ക് നാം കൊണ്ടുവന്നു തരാതിരിക്കില്ല." (ഫുർഖാൻ: 33)
എന്നാൽ അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളുടെ വിഷയത്തിൽ അഹ്ലുസ്സുന്നത്തിനോട് എതിരായവരുടെ കാര്യമാകട്ടെ, അവർക്ക് സ്ഥിരപ്പെട്ട ഖുർആനിൻ്റെയും ഹദീഥിൻ്റെയും പ്രമാണങ്ങളോടും ബുദ്ധിപരമായ തെളിവുകളോടും എതിരാവാതെ കഴിയില്ല. അവർ സ്ഥിരീകരിക്കുന്നതിലും നിഷേധിക്കുന്നതിലുമെല്ലാം പ്രകടമായ വൈരുദ്ധ്യങ്ങൾ ഒഴിച്ചു കൂടുക സാധ്യമല്ല. ഹാഫിദ് ഇബ്നു കഥീർ -رَحِمَهُ اللَّهُ- തൻ്റെ പ്രസിദ്ധമായ ഖുർആൻ വ്യാഖ്യാനഗ്രന്ഥത്തിൽ ഈ വിഷയത്തിൽ വളരെ മനോഹരമായ ചില വാചകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിൻ്റെ ഈ വചനം വിശദീകരിക്കുന്നിടത്ത് അത് വായിക്കാൻ കഴിയും:
﴿إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِ...﴾
"തീര്‍ച്ചയായും നിങ്ങളുടെ റബ്ബ് ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനത്തിൽ ആരോഹണം ചെയ്തിരിക്കുന്നു..." (അഅ്റാഫ്: 54)
ഈ ആയത്തിൻ്റെ വിശദീകരണത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ഇവിടെ നൽകുന്നത് ഉചിതമായിരിക്കും. അദ്ദേഹം പറഞ്ഞു:
"(അല്ലാഹു സിംഹാസനത്തിന് മേൽ ആരോഹിതനായിരിക്കുന്നു എന്ന) ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ധാരാളം ഭിന്നവീക്ഷണങ്ങളും ചർച്ചകളുമുണ്ട്. അവ വിശദമായി വിവരിക്കുന്നത് ഇവിടെ അനുയോജ്യമാവില്ല. സച്ചരിതരായ മുൻഗാമികളുടെ -സലഫുകളുടെ- മാർഗമാണ് നാം ഇക്കാര്യത്തിൽ സ്വീകരിക്കുന്നത്. ഇമാം മാലിക്, ഔസാഈ, സുഫ്‌യാൻ അഥൗരീ, ലയ്ഥു ബ്നു സഅ്ദ്, ഇമാം ശാഫിഈ, ഇമാം അഹ്‌മദ് ബ്നു ഹമ്പൽ, ഇസ്ഹാഖ് ബ്നു റാഹ്‌വയ്ഹി എന്നിങ്ങനെ പൗരാണികരും ആധുനികരുമായ ഇസ്ലാമിൻ്റെ പണ്ഡിതശ്രേഷ്ഠർ സ്വീകരിച്ച മാർഗമാണത്. ഈ വിഷയത്തിൽ വന്ന ആയത്തുകളിലെ (അല്ലാഹുവിൻ്റെ വിശേഷണങ്ങൾക്ക്) രൂപം പറയുകയോ (التَّكْيِيفُ), സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുകയോ (التَّشْبِيهُ), അവയുടെ തെളിവുകളോ ആശയമോ നിഷേധിക്കുകയോ (التَّعْطِيلُ) ചെയ്യാതെ അവ സ്ഥിരീകരിക്കുക എന്നതാണത്. അല്ലാഹുവിനെ സൃഷ്ടികളോട് സദൃശ്യപ്പെടുത്തിയവരുടെ ചിന്തകളിൽ രൂപപ്പെടുന്ന എല്ലാ രൂപപ്പെടുത്തലുകളെയും നാം നിരാകരിക്കുകയും ചെയ്യുന്നു; കാരണം അല്ലാഹു അവൻ്റെ സൃഷ്ടികളിൽ യാതൊന്നിനോടും സദൃശ്യതയുള്ളവനല്ല.
﴿...لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ﴾
"അവന് തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." (ശൂറാ: 11) മറിച്ച്, ഈ വിഷയത്തിലെ ശരി ഇമാമുമാർ പറഞ്ഞ അതേ മാർഗമാണ്. ഇമാം ബുഖാരിയുടെ ശൈഖായിരുന്ന നുഐം ബ്നു ഹമ്മാദ് പറഞ്ഞതു പോലെ: "ആരെങ്കിലും അല്ലാഹുവിനെ അവൻ്റെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തിയാൽ അവൻ കാഫിറായിരിക്കുന്നു. അല്ലാഹു അവനെ വിശേഷിപ്പിച്ച എന്തെങ്കിലും കാര്യം ആരെങ്കിലും നിഷേധിച്ചാൽ അവനും (കാഫിർ) നിഷേധിയായിരിക്കുന്നു."10 അല്ലാഹു സ്വന്തത്തെ വിശേഷിപ്പിച്ചതിലോ നബി -ﷺ- അല്ലാഹുവിനെ കുറിച്ച് അറിയിച്ചതിലോ യാതൊരു സദൃശ്യപ്പെടുത്തലുമില്ല. ആരെങ്കിലും വിശുദ്ധ ഖുർആനിലെ വ്യക്തമായ ആയത്തുകളിലും സ്ഥിരപ്പെട്ട ഹദീഥുകളിലും അഥറുകളിലും അല്ലാഹുവിൻ്റെ വിശേഷണങ്ങളായി വന്നത് അല്ലാഹുവിൻ്റെ മഹത്വത്തിന് യോജിക്കുന്ന വിധത്തിൽ സ്ഥിരീകരിക്കുകയും, എല്ലാ ന്യൂനതകളിൽ നിന്നും അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നുവെങ്കിൽ അവൻ സന്മാർഗത്തിൻ്റെ വഴിയിലാണ് പ്രവേശിച്ചിട്ടുള്ളത്."11
അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്: ഈമാൻ (വിശ്വാസം) എന്നാൽ വാക്കും പ്രവൃത്തിയും ഉൾപ്പെട്ടതാണ് എന്നും, ഈമാൻ നന്മകൾ ചെയ്യുമ്പോൾ വർദ്ധിക്കുകയും തിന്മകൾ പ്രവർത്തിക്കുമ്പോൾ കുറയുകയും ചെയ്യും എന്ന് വിശ്വസിക്കൽ. ശിർക്കിനും കുഫ്റിനും താഴെ വരുന്ന തിന്മകൾ പ്രവർത്തിച്ചതിൻ്റെ പേരിൽ -വ്യഭിചാരമോ, മോഷണമോ, പലിശ ഭുജിക്കലോ, ലഹരി ഉപയോഗിക്കലോ, മാതാപിതാക്കളെ ധിക്കരിക്കുകയോ മറ്റോ ചെയ്തതിൻ്റെ പേരിൽ- ഒരു മുസ്‌ലിമിനെ കാഫിറാക്കാനും ഇസ്‌ലാമിൽ നിന്ന് പുറത്താക്കാനും പാടില്ല എന്നതും അതിൽ പെട്ടതാണ്. എന്നാൽ ഒരാൾ ഈ തിന്മകൾ ഹലാലും അനുവദനീയവുമാണെന്ന് വിശ്വസിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകും. കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:
﴿إِنَّ ٱللَّهَ لَا يَغۡفِرُ أَن يُشۡرَكَ بِهِۦ وَيَغۡفِرُ مَا دُونَ ذَٰلِكَ لِمَن يَشَآءُ...﴾
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്..." (നിസാഅ്: 48) (നിഷേധിക്കാൻ കഴിയാത്ത വിധം അനേകം പരമ്പരകളിലൂടെ സ്ഥിരപ്പെട്ട) മുതവാതിറായ ഹദീഥുകളിലൊന്നിൽ സ്ഥിരപ്പെട്ട നബി -ﷺ- യുടെ വാക്കും ഈ പറഞ്ഞതിനുള്ള തെളിവാണ്:
«إِنَّ اللَّهَ يُخْرِجُ مِنَ النَّارِ مَنْ كَانَ فِي قَلْبِهِ مِثْقَالُ حَبَّةٍ مِنْ خَرْدَلٍ مِنْ إِيْمَانٍ».
"ഹൃദയത്തിൽ കടുക് മണിയോളം ഈമാൻ ഉള്ളവരെ അല്ലാഹു നരകത്തിൽ നിന്നും പുറത്തു കൊണ്ടുവരുന്നതാണ്."12
ഈമാനിൻ്റെ രണ്ടാമത്തെ അടിസ്ഥാനം: മലക്കുകളിലുള്ള വിശ്വാസമാണ്,
അതിൽ രണ്ട് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്: ഒന്ന്: മലക്കുകളിലുള്ള പൊതുവായ വിശ്വാസം. അതായത് അല്ലാഹു അവനെ അനുസരിക്കുന്നതിനായി സൃഷ്ടിച്ച മലക്കുകളെന്ന ഒരു വിഭാഗമുണ്ട് എന്ന് ഒരാൾ വിശ്വസിച്ചിരിക്കണം. അവരെ വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു പറഞ്ഞു:
﴿وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ 26 لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ27 يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ28﴾
"റഹ്മാനായ റബ്ബ് സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്നവര്‍ പറഞ്ഞു. അവന്‍ എത്ര പരിശുദ്ധന്‍! എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്‍റെ ആദരണീയരായ അടിമകൾ മാത്രമാകുന്നു.
അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്‍റെ കല്‍പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു.
അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാർശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു." (അമ്പിയാഅ്: 26-28)
മലക്കുകൾ ധാരാളം വിഭാഗങ്ങളുണ്ട്; അല്ലാഹുവിന്‍റെ അർശ് വഹിക്കാൻ ഏൽപ്പിക്കപ്പെട്ടവർ, സ്വർഗത്തിന്‍റെയും നരകത്തിന്‍റെയും കാവൽക്കാർ, മനുഷ്യരുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കുന്നവർ എന്നിങ്ങനെ ധാരാളം തരക്കാരുണ്ട് അവർ. രണ്ട്: മലക്കുകളിലുള്ള വിശദമായ വിശ്വാസം. അതായത് അല്ലാഹുവും അവൻ്റെ റസൂലും മലക്കുകളുടെ പേരുകളായി നമ്മെ അറിയിച്ചതിൽ നാം പ്രത്യേകം വിശ്വസിക്കണം. അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെ കാര്യം ഏൽപ്പിക്കപ്പെട്ട മലക്കായ ജിബ്‌രീൽ -عَلَيْهِ السَّلَامُ-, മഴയുടെ കാര്യം ഏൽപ്പിക്കപ്പെട്ട മീകാഈൽ എന്ന മലക്ക്, നരകത്തിൻ്റെ കാവൽക്കാരനായ മാലിക്ക് എന്ന മലക്ക്, കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട ഇസ്റാഫീൽ എന്ന മലക്ക് എന്നിവർ ഉദാഹരണം. അവരെ കുറിച്ചുള്ള വിവരണം സ്ഥിരപ്പെട്ട ഹദീഥുകളിലുണ്ട്. ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു:
«خُلِقَتِ الـمَلَائِكَةُ مِن نُورٍ وَخُلِقَ الجَانُّ مِنْ مَارِجٍ مِنْ نَارٍ وَخُلِقَ آدَمُ مِمَّا وُصِفَ لَكُم».
"മലക്കുകൾ പ്രകാശത്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്; ജിന്നുകൾ പുകയില്ലാത്ത അഗ്നിനാളത്തിൽ നിന്നും, ആദം(മനുഷ്യൻ) നിങ്ങൾക്ക് വിവരിക്കപ്പെട്ടു നൽകിയതിൽ നിന്നുമാണ് (മണ്ണിൽ നിന്ന്) സൃഷ്ടിക്കപ്പെട്ടത്."13 (മുസ്‌ലിം)
ഈമാനിൻ്റെ മൂന്നാമത്തെ അടിത്തറ: അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്. അതും രണ്ട് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്.
ഒന്ന്: കിതാബുകളിലുള്ള പൊതുവായ വിശ്വാസം. അതായത് അല്ലാഹു അവൻ്റെ നബിമാരുടെയും റസൂലുകളുടെയും മേൽ ചില ഗ്രന്ഥങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, സത്യം വ്യക്തമാക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുക എന്നതാണ് അവയുടെ അവതരണത്തിൻ്റെ പിന്നിലെ ലക്ഷ്യം എന്നും ഒരാൾ വിശ്വസിച്ചിരിക്കണം. അല്ലാഹു പറഞ്ഞതു പോലെ:
﴿لَقَدۡ أَرۡسَلۡنَا رُسُلَنَا بِٱلۡبَيِّنَٰتِ وَأَنزَلۡنَا مَعَهُمُ ٱلۡكِتَٰبَ وَٱلۡمِيزَانَ لِيَقُومَ ٱلنَّاسُ بِٱلۡقِسۡطِ...﴾
"തീര്‍ച്ചയായും നാം നമ്മുടെ റസൂലുകളെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങള്‍ നീതിപൂര്‍വ്വം നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും തുലാസും ഇറക്കികൊടുക്കുകയും ചെയ്തു..." (ഹദീദ്: 25) അല്ലാഹു പറയുന്നു:
﴿كَانَ ٱلنَّاسُ أُمَّةٗ وَٰحِدَةٗ فَبَعَثَ ٱللَّهُ ٱلنَّبِيِّـۧنَ مُبَشِّرِينَ وَمُنذِرِينَ وَأَنزَلَ مَعَهُمُ ٱلۡكِتَٰبَ بِٱلۡحَقِّ لِيَحۡكُمَ بَيۡنَ ٱلنَّاسِ فِيمَا ٱخۡتَلَفُواْ فِيهِ...﴾
"മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു നബിമാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവുംഅവന്‍ അയച്ചുകൊടുത്തു..." (ബഖറ: 213)
രണ്ട്: അല്ലാഹുവിൻ്റെ കിതാബുകളെ കുറിച്ചുള്ള വിശദമായ വിശ്വാസം. അതായത് അല്ലാഹു അവൻ്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് പേര് അറിയിച്ചു തന്ന ഗ്രന്ഥങ്ങളുണ്ട്; തൗറാത്ത്, ഇഞ്ചീൽ, സബൂർ, ഖുർആൻ എന്നിങ്ങനെയുള്ള ഈ ഗ്രന്ഥങ്ങളിൽ നാം വിശ്വസിച്ചിരിക്കണം. ഖുർആനാണ് അവയിൽ ഏറ്റവും ശ്രേഷ്ഠമായതെന്നും, അല്ലാഹുവിൽ നിന്നുള്ള അവസാനത്തെ ഗ്രന്ഥമെന്നും, മുൻപുള്ള വേദഗ്രന്ഥങ്ങൾക്ക് മേലുള്ള വിധികർത്താവും അവയെ സത്യപ്പെടുത്തുന്നതുമായ 'മുഹൈമിൻ' എന്നും വിശ്വസിക്കണം. മനുഷ്യസമൂഹം ഒന്നടങ്കം നിർബന്ധമായും വിശ്വസിക്കുകയും പിൻപറ്റുകയും വിധിതേടുകയും ചെയ്യേണ്ടത് ഖുർആനും, അതോടൊപ്പം നബിയിൽ -ﷺ- നിന്ന് സ്ഥിരപ്പെട്ട ഹദീഥുകളുമാണ്.
കാരണം അല്ലാഹു മുഹമ്മദ് നബിയെ -ﷺ- സർവ്വരിലേക്കുമായാണ് നിയോഗിച്ചത്; മനുഷ്യർക്കും ജിന്നുകൾക്കുമുള്ള നബിയാണ് അവിടുന്ന്. അവിടുത്തേക്ക് അല്ലാഹു ഈ ഖുർആൻ അവതരിപ്പിച്ചത്; അവിടുന്ന് ജനങ്ങൾക്കിടയിൽ ഇതു പ്രകാരം വിധികൽപ്പിക്കുന്നതിനാണ്. ഈ ഗ്രന്ഥത്തെ ഹൃദയങ്ങളിലുള്ള രോഗങ്ങൾക്ക് ശമനമായും, എല്ലാ കാര്യങ്ങൾക്കുമുള്ള വിശദീകരണമായും, സന്മാർഗവും മുഅ്മിനീങ്ങൾക്കുള്ള കാരുണ്യവുമായും അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞതു പോലെ:
﴿وَهَٰذَا كِتَٰبٌ أَنزَلۡنَٰهُ مُبَارَكٞ فَٱتَّبِعُوهُ وَٱتَّقُواْ لَعَلَّكُمۡ تُرۡحَمُونَ155﴾
"ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.} (അൻആം: 155) അല്ലാഹു തന്നെ പറയുന്നു:
﴿...وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ﴾
"എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാര്‍ഗദര്‍ശനവും കാരുണ്യവും (അല്ലാഹുവിന്) കീഴ്പെട്ടു ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം കിതാബ് അവതരിപ്പിച്ചിരിക്കുന്നത്.} (നഹ്ൽ: 89) അല്ലാഹു പറയുന്നു:
﴿قُلۡ يَٰٓأَيُّهَا ٱلنَّاسُ إِنِّي رَسُولُ ٱللَّهِ إِلَيۡكُمۡ جَمِيعًا ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ لَآ إِلَٰهَ إِلَّا هُوَ يُحۡيِۦ وَيُمِيتُۖ فَـَٔامِنُواْ بِٱللَّهِ وَرَسُولِهِ ٱلنَّبِيِّ ٱلۡأُمِّيِّ ٱلَّذِي يُؤۡمِنُ بِٱللَّهِ وَكَلِمَٰتِهِۦ وَٱتَّبِعُوهُ لَعَلَّكُمۡ تَهۡتَدُونَ158﴾
"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ റസൂലാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ ആ നബിയിൽ. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ക്ക് നേര്‍മാര്‍ഗം പ്രാപിക്കാം." (അഅ്റാഫ്: 158) ഈ ആശയത്തിൽ ധാരാളം ആയത്തുകൾ ഉണ്ട്.
വിശ്വാസകാര്യങ്ങളിലെ നാലാമത്തെ അടിത്തറ: അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസമാണ്.
ഈ അടിസ്ഥാനവും രണ്ട് കാര്യങ്ങൾ ഉൾക്കൊള്ളുന്നു: ഒന്നാമത്തേത്: അല്ലാഹുവിൻ്റെ റസൂലുകളിലുള്ള പൊതുവായ വിശ്വാസമാണ്. അതായത്, അല്ലാഹു അവൻ്റെ അടിമകളിലേക്ക് അവരിൽ നിന്ന് തന്നെയുള്ള ദൂതന്മാരെ സന്തോഷവാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായി നിയോഗിച്ചിട്ടുണ്ട് എന്നും, സത്യത്തിലേക്ക് ക്ഷണിക്കുന്ന ആ പ്രബോധകന്മാർക്ക് ഉത്തരം നൽകുന്നവർക്ക് സൗഭാഗ്യം ലഭിക്കുമെന്നും, അവരോട് എതിരാകുന്നവർക്ക് നാശവും നിരാശയുമാണുണ്ടാവുക എന്നും വിശ്വസിക്കണം. അല്ലാഹുവിൻ്റെ നബിമാരിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവരും അന്തിമരുമാണ് മുഹമ്മദ് നബി -ﷺ-. അല്ലാഹു അവൻ്റെ ഗ്രന്ഥത്തിൽ അറിയിച്ചതു പോലെ:
﴿وَلَقَدۡ بَعَثۡنَا فِي كُلِّ أُمَّةٖ رَّسُولًا أَنِ ٱعۡبُدُواْ ٱللَّهَ وَٱجۡتَنِبُواْ ٱلطَّٰغُوتَ...﴾
"തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യാൻ വേണ്ടി..." (നഹ്ൽ: 36) അല്ലാഹു പറയുന്നു:
﴿رُّسُلٗا مُّبَشِّرِينَ وَمُنذِرِينَ لِئَلَّا يَكُونَ لِلنَّاسِ عَلَى ٱللَّهِ حُجَّةُۢ بَعۡدَ ٱلرُّسُلِ...﴾
"സന്തോഷവാര്‍ത്ത അറിയിക്കുന്നവരും, താക്കീത് നല്‍കുന്നവരുമായ ദൂതന്‍മാരായിരുന്നു അവര്‍.ആ റസൂലുകൾക്ക് ശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരില്‍ ഒരു ന്യായവും ഇല്ലാതിരിക്കാന്‍ വേണ്ടിയാണത്..." (നിസാഅ്: 165) അല്ലാഹു പറയുന്നു:
﴿مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ...﴾
"മുഹമ്മദ് നിങ്ങളിൽ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ റസൂലും നബിമാരിൽ അവസാനത്തെ ആളുമാകുന്നു..." (അഹ്സാബ്: 40)
രണ്ടാമത്തേത്: റസൂലുകളിലുള്ള വിശദമായ വിശ്വാസമാണ്. അതായത് അല്ലാഹുവോ അവൻ്റെ റസൂലോ -ﷺ- പേര് പറഞ്ഞറിയിച്ചു തന്ന നബിമാരിൽ പ്രത്യേകം വിശ്വസിക്കണം. നൂഹ് നബി -عَلَيْهِ السَّلَامُ-, ഹൂദ് നബി -عَلَيْهِ السَّلَامُ-, സ്വാലിഹ് നബി -عَلَيْهِ السَّلَامُ-, ഇബ്റാഹീം നബി -عَلَيْهِ السَّلَامُ- തുടങ്ങിയവർ ഉദാഹരണം. അവരുടെയും അവരെ പിൻപറ്റിയവരുടെയും മേൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും വർഷിക്കട്ടെ.
ഈമാൻ കാര്യങ്ങളിലെ അഞ്ചാമത്തെ അടിസ്ഥാനം: അന്ത്യനാളിലുള്ള വിശ്വാസമാണ്.
അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
മരണശേഷം സംഭവിക്കാനുള്ളതായി അല്ലാഹുവും അവൻ്റെ റസൂലും ﷺ അറിയിച്ചു തന്ന എല്ലാ കാര്യങ്ങളിലും വിശ്വസിക്കണം; ഖബ്റിലെ പരീക്ഷണം, അവിടെയുള്ള ശിക്ഷയും അനുഗ്രഹവും, ഖിയാമത്ത് നാളിൽ സംഭവിക്കാനിരിക്കുന്ന ഭയാനകമായ സംഭവവികാസങ്ങളും കഠിനതകളും, സ്വിറാത്ത് (നരകത്തിന് മേലുള്ള പാലം), മീസാൻ (തുലാസ്), ഹിസാബ് (വിചാരണ), പ്രതിഫലം, ജനങ്ങളുടെ ഏടുകൾ നിവർത്തപ്പെടുന്നതും ചിലർക്ക് വലതു കയ്യിൽ ഗ്രന്ഥം നൽകപ്പെടുകയും മറ്റു ചിലർക്ക് ഇടതു കൈയ്യിലോ പിറകുഭാഗത്തു കൂടെയോ ഗ്രന്ഥം നൽകപ്പെടുകയും ചെയ്യുന്നത്... ഈ പറഞ്ഞവയിലെല്ലാം വിശ്വസിക്കണം.
മുഹമ്മദ് നബിക്ക് ﷺ നൽകപ്പെടുന്ന ഹൗദുൽകൗഥർ, സ്വർഗ നരകങ്ങൾ, മുഅ്മിനുകൾ അല്ലാഹുവിനെ കണ്ടുമുട്ടുന്നതും അവൻ അവരോട് സംസാരിക്കുന്നതും തുടങ്ങി ഖുർആനിലും സുന്നത്തിലും വന്ന മുഴുവൻ കാര്യങ്ങളിലും വിശ്വസിക്കൽ പരലോക വിശ്വാസത്തിന്റെ ഭാഗമാണ്. റസൂൽ ﷺ വിവരിച്ചു തന്ന പ്രകാരം അവയെല്ലാം സത്യപ്പെടുത്തലും വിശ്വസിക്കലും ഓരോരുത്തരുടെയും മേൽ നിർബന്ധമാകുന്നു.
വിശ്വാസകാര്യങ്ങളിലെ ആറാമത്തെ അടിത്തറ: അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിൽ വിശ്വസിക്കലാണ്.
ഈ വിശ്വാസം നാല് കാര്യങ്ങളാണ് ഉൾക്കൊള്ളുന്നത്:
ഒന്ന്: അല്ലാഹു എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്ന വിശ്വാസം. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ കാര്യങ്ങളും, തൻ്റെ അടിമകളുടെ അവസ്ഥാന്തരങ്ങളും, അവരുടെ ഉപജീവനവും ആയുസ്സും പ്രവർത്തനങ്ങളും മറ്റെല്ലാ കാര്യങ്ങളും അല്ലാഹു അറിഞ്ഞിരിക്കുന്നു. ഈ പറഞ്ഞതിൽ യാതൊരു കാര്യവും അല്ലാഹുവിന് അവ്യക്തമാവുകയോ മറഞ്ഞു പോവുകയോ ചെയ്യുന്നതല്ല. അല്ലാഹു പറയുന്നു:
﴿...وَٱعۡلَمُوٓاْ أَنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ﴾
"അല്ലാഹു എല്ലാ കാര്യവും അറിയുന്നവനാണെന്ന് മനസ്സിലാക്കുകയും ചെയ്യുക." (ബഖറ: 231) അല്ലാഹു പറയുന്നു:
﴿...لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا﴾
"... അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണെന്നും സർവ്വകാര്യങ്ങളെയും ചൂഴ്ന്നു നിൽക്കുന്ന അറിവുള്ളവനാണെന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി." (ത്വലാഖ്: 12)
രണ്ട്: അല്ലാഹു വിധിക്കുകയും തീരുമാനിക്കുകയും ചെയ്ത മുഴുവൻ കാര്യങ്ങളും അവൻ രേഖപ്പെടുത്തിയിരിക്കുന്നു എന്ന വിശ്വാസം; അല്ലാഹു പറഞ്ഞതു പോലെ:
﴿قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ 4﴾
"അവരില്‍ നിന്ന് ഭൂമി ചുരുക്കികൊണ്ടിരിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ച.നമ്മുടെ അടുക്കല്‍ (വിവരങ്ങള്‍) സൂക്ഷ്മമായി രേഖപ്പെടുത്തിയ ഒരു ഗ്രന്ഥവുമുണ്ട്." (ഖാഫ്: 4) അല്ലാഹു പറയുന്നു:
﴿...وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ فِيٓ إِمَامٖ مُّبِينٖ﴾
"എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയില്‍ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു." (യാസീൻ: 12) അല്ലാഹു പറയുന്നു:
﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ70﴾
"ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അതെല്ലാം ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ." (ഹജ്ജ്: 70)
മൂന്ന്: പൂർണ്ണമായി നടപ്പിലാക്കപ്പെടുകയും നിറവേറ്റപ്പെടുകയും ചെയ്യുന്ന, അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിലും തീരുമാനത്തിലുമുള്ള വിശ്വാസം; അല്ലാഹു ഉദ്ദേശിച്ചതെല്ലാം സംഭവിക്കുന്നതാണ്. അവൻ ഉദ്ദേശിക്കാത്ത യാതൊന്നും സംഭവിക്കുകയുമില്ല. അല്ലാഹു പറഞ്ഞതു പോലെ:
﴿...إِنَّ ٱللَّهَ يَفۡعَلُ مَا يَشَآءُ﴾
"തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് ചെയ്യുന്നു." (ഹജ്ജ്: 18) അല്ലാഹു പറയുന്നു:
﴿إِنَّمَآ أَمۡرُهُۥٓ إِذَآ أَرَادَ شَيۡـًٔا أَن يَقُولَ لَهُۥ كُن فَيَكُونُ82﴾
"താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു." (യാസീൻ: 82) അല്ലാഹു തന്നെ പറയുന്നു:
﴿وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ29﴾
"ലോകരുടെ റബ്ബായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല." (തക്‌വീർ: 29)
4. സൃഷ്ടിപ്രപഞ്ചത്തിലുള്ളതെല്ലാം അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവനല്ലാതെ മറ്റൊരു സ്രഷ്ടാവോ രക്ഷകർത്താവോ റബ്ബോ ഇല്ല. അല്ലാഹു പറഞ്ഞതു പോലെ:
﴿ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ62﴾
"അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകുന്നു." (സുമർ: 62) അല്ലാഹു പറയുന്നു:
﴿يَٰٓأَيُّهَا ٱلنَّاسُ ٱذۡكُرُواْ نِعۡمَتَ ٱللَّهِ عَلَيۡكُمۡۚ هَلۡ مِنۡ خَٰلِقٍ غَيۡرُ ٱللَّهِ يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِۚ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ3﴾
"മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓർക്കുക. ആകാശത്ത് നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്!?" (ഫാത്വിർ: 3)
മേൽ പറഞ്ഞ നാല് കാര്യങ്ങളിലുമുള്ള വിശ്വാസവും അല്ലാഹുവിൻ്റെ ഖദ്റിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്. അതാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസം; ഈ പറഞ്ഞതിൽ ചിലതെല്ലാം ബിദ്അത്തിൻ്റെയും വഴികേടിന്റെയും കക്ഷികൾ നിഷേധിച്ചിട്ടുണ്ട്.
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസത്തിൽ ഗൗരവത്തോടെ എടുത്തു പറയേണ്ട കാര്യമാണ്: അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സ്നേഹവും, അവൻ്റെ മാർഗത്തിലുള്ള വെറുപ്പും, അല്ലാഹുവിൻ്റെ പേരിലുള്ള ബന്ധം ചേർക്കലും അവൻ്റെ പേരിലുള്ള ബന്ധവിഛേദനവും. 'അൽവലാഉ വൽ ബറാഉ' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണത്.
അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുന്ന ഒരു മുഅ്മിൻ മറ്റു മുഅ്മിനീങ്ങളെ സ്നേഹിക്കുകയും അവരോട് ബന്ധം ചേർക്കുകയും ചെയ്യുന്നതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ചവരോട് അവന് വെറുപ്പും ശത്രുതയുമാണ് ഉണ്ടായിരിക്കുക. മുഅ്മിനീങ്ങൾ എന്നു പറയുമ്പോൾ, ഈ ഉമ്മത്തിൽ അവരിൽ ഏറ്റവും മുൻപന്തിയിലുള്ളത് നബിയുടെ -ﷺ- സ്വഹാബിമാരാണ്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസത്തിൽ പെട്ടതാണ് അവരോടുള്ള സ്നേഹവും ബന്ധവും അടുപ്പവും. നബിമാർ കഴിഞ്ഞാൽ മനുഷ്യരിൽ ഏറ്റവും ഉത്തമർ സ്വഹാബികളാണ്. നബി -ﷺ- പറഞ്ഞതു പോലെ:
«خَيْرُ القُرُونِ قَرْنِي ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُم».
"എൻ്റെ തലമുറയാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ; ശേഷം അവരെ പിന്തുടർന്നു വരുന്നവർ. ശേഷം അവരെ പിന്തുടർന്നു വരുന്നവർ."14 മുത്തഫഖുൻ അലൈഹി
സ്വഹാബികളിൽ ഏറ്റവും ശ്രേഷ്ഠർ അബൂബക്കർ സിദ്ധീഖ്, ശേഷം ഉമറുൽ ഫാറൂഖ്, ശേഷം ഉഥ്മാൻ ദുന്നൂറൈൻ, ശേഷം അലിയ്യുൽ മുർതദ്വാ -رَضِيَ اللَّهُ عَنْهُمْ- എന്നിവരാണെന്ന് അഹ്'ലുസ്സുന്ന വിശ്വസിക്കുന്നു. അവർക്ക് ശേഷം, സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ട പത്തുപേരിൽ ബാക്കിയുള്ളവരാണ് ശ്രേഷ്ഠർ. ശേഷം മറ്റു സ്വഹാബികളാണ്. സ്വഹാബികൾക്കിടയിൽ സംഭവിച്ച പ്രശ്നങ്ങളിൽ അവർ നിശബ്ദത പാലിക്കുന്നു. ആ വിഷയങ്ങളിൽ അവർ മുജ്തഹിദുകളാണെന്നും, അവരിൽ ശരിയുടെ ഭാഗത്തുള്ളവർക്ക് രണ്ട് പ്രതിഫലവും, അബദ്ധം പിണഞ്ഞവർക്ക് ഒരു പ്രതിഫലവുമുണ്ടെന്നും അവർ വിശ്വസിക്കുന്നു.
നബിയിൽ -ﷺ- വിശ്വസിച്ചവരായ അവിടുത്തെ അഹ്ലു ബൈത്തിനെ -അഥവാ നബികുടുംബത്തെ- മുഴുവൻ അഹ്ലുസ്സുന്ന സ്നേഹിക്കുകയും, അവരോട് ആത്മബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നബിയുടെ -ﷺ- ഭാര്യമാരായ ഉമ്മഹാത്തുൽ മുഅ്മിനീനെയും (വിശ്വാസികളുടെ മാതാക്കൾ) അവർ സ്നേഹിക്കുന്നു. അവരെയെല്ലാം അല്ലാഹു തൃപ്തിപ്പെടട്ടെ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്യുന്നു. നബിയുടെ -ﷺ- സ്വഹാബികളോട് വിദ്വേഷം വെച്ചു പുലർത്തുകയും അവരെ ചീത്തപറയുകയും, അഹ്‌ലുൽ ബൈത്തിൻ്റെ കാര്യത്തിൽ അതിരുകവിയുകയും, അവർക്ക് അല്ലാഹു നൽകിയ സ്ഥാനത്തിന് മുകളിൽ അവരെ ഉയർത്തുകയും ചെയ്യുന്ന റാഫിദ്വികളുടെ മാർഗത്തിൽ നിന്ന് (അഹ്‌ലുസ്സുന്നഃ) അകലം പ്രഖ്യാപിച്ചിരിക്കുന്നു. അഹ്ലുൽ ബൈത്തുകാരെ വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ദ്രോഹിക്കുന്ന നവാസ്വിബുകളുടെ മാർഗത്തിൽ നിന്നും അവർ വിദൂരം പ്രാപിച്ചിരിക്കുന്നു.
അല്ലാഹു അവൻ്റെ റസൂലായ മുഹമ്മദ് നബിയുടെ -ﷺ- കരങ്ങളിലൂടെ നമുക്ക് എത്തിച്ചു നൽകിയ ശരിയായ വിശ്വാസത്തിൽ ഉൾപ്പെടുന്ന ചില കാര്യങ്ങളാണ് ഇത്രയും നാം വിവരിച്ചത്. ഓരോ വ്യക്തിയും നിർബന്ധമായും വിശ്വസിക്കുകയും മുറുകെ പിടിക്കുകയും നേരെ നിലകൊള്ളുകയും ചെയ്യേണ്ട വിശ്വാസമാണിത്. അതിന് വിരുദ്ധമാകുന്ന കാര്യങ്ങളെ അവൻ കരുതിയിരിക്കേണ്ടതുണ്ട്. നരകത്തിൽ നിന്ന് രക്ഷപ്പെടുന്ന മോക്ഷത്തിൻ്റെ കക്ഷിയായ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൻ്റെ വിശ്വാസമാണിത്. നബി -ﷺ- അവരെ കുറിച്ച് ഇപ്രകാരമാണ് പറഞ്ഞത്:
«لَا تَـزَالُ طَائِفَةٌ مِنْ أُمَّتِي ظَاهِرِينَ عَلَى الحَقِّ لَا يَضُرُّهُمْ مَنْ خَذَلَهُمْ حَتَّى يَأْتِيَ أَمْرُ اللَّهِ وَهُمْ كَذَلِكَ».
"എൻ്റെ ഉമ്മത്തിൽ നിന്ന് ഒരു വിഭാഗം സത്യമാർഗത്തിൽ വിജയികളായി എന്നും നിലകൊള്ളുന്നതാണ്; അവരെ നിന്ദിക്കുന്നവർക്ക് അവരെ ഉപദ്രവിക്കുക സാധ്യമല്ല; അല്ലാഹുവിൻ്റെ തീരുമാനം (അന്ത്യനാൾ) വന്നെത്തുന്നത് വരെ അവർ അപ്രകാരം തന്നെ നിലകൊള്ളുന്നതാണ്."15, മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
«لَا تَزَالُ طَائِفَةٌ مِنْ أُمَّتِي عَلَى الحَقِّ مَنْصُورَةٌ».
"എൻ്റെ ഉമ്മത്തിൽ നിന്ന് ഒരു വിഭാഗം സത്യമാർഗത്തിൽ സഹായിക്കപ്പെടുന്നവരായി എന്നും നിലകൊള്ളുന്നതാണ്."16, നബി(ﷺ) പറഞ്ഞു:
«افْتَرَقَتِ اليَهُودُ عَلَى إِحْدَى وَسَبْعِينَ فِرْقَةً وَافْتَرَقَتِ النَّصَارَى عَلَى اثْنَتَيْنِ وَسَبْعِينَ فِرْقَةً وَسَتَفْتَرِقُ هَذِهِ الأُمَّةُ عَلَى ثَلَاثِ وَسَبْعِينَ فِرْقَةً كُلُّهَا فِي النَّارِ إِلَّا وَاحِدَةً فَقَالَ الصَّحَابَةُ: مَنْ هِيَ يَا رَسُولَ اللَّهِ قَالَ: مَنْ كَانَ عَلَى مِثْلِ مَا أَنَا عَلَيْهِ وَأَصْحَابِي».
"ജൂതന്മാർ എഴുപത്തൊന്ന് കക്ഷികളായി ഭിന്നിച്ചു. നസ്വാറാക്കൾ എഴുപത്തിരണ്ടു കക്ഷികളായി ഭിന്നിച്ചു. (എന്‍റെ) ഈ സമുദായം എഴുപത്തിമൂന്ന് കക്ഷികളായി ഭിന്നിക്കുന്നതാണ്. അവരെല്ലാം നരകത്തിലാണ്; ഒരു കക്ഷിയൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണവർ?" നബി -ﷺ- പറഞ്ഞു: "ഞാനും എന്‍റെ സ്വഹാബികളും നിലകൊണ്ടിരുന്ന മാർഗത്തിലായിരിക്കുന്നവർ."17
ശരിയായ വിശ്വാസത്തിന് വിരുദ്ധമായ വിശ്വാസങ്ങൾ
നാം വിവരിച്ച നേരായ ഈ വിശ്വാസത്തിൽ നിന്നും വ്യതിചലിക്കുകയും അതിന് എതിരായി നിലകൊള്ളുകയും ചെയ്യുന്നവർ പല തരക്കാരുണ്ട്. വിഗ്രഹങ്ങളെ ആരാധിക്കുന്നവരും, മലക്കുകളെയും ഔലിയാക്കളെയും ജിന്നുകളെയും വൃക്ഷങ്ങളെയും കല്ലുകളെയും മറ്റുമെല്ലാം ആരാധിക്കുന്നവർ അക്കൂട്ടത്തിലുണ്ട്. ഇവർ നബിമാരുടെ പ്രബോധനത്തിന് ഉത്തരം നൽകിയവരല്ല. മറിച്ച്, അവരോട് എതിരാവുകയും ധിക്കാരം പ്രവർത്തിക്കുകയും ചെയ്തവരാണ്. നമ്മുടെ നബിയായ മുഹമ്മദ് നബിയോട് ﷺ ഖുറൈശികൾ ചെയ്തതിന് സമാനമാണ് അവരുടെ പ്രവർത്തനം. ഖുറൈശികളിലെ ബഹുദൈവാരാധകർ തങ്ങളുടെ ആരാധ്യവസ്തുക്കളോട് അവരുടെ ആവശ്യങ്ങൾ സാധിച്ചു തരാനും, രോഗികളെ സുഖപ്പെടുത്താനും, ശത്രുക്കൾക്കെതിരെ വിജയം നൽകാനും തേടാറുണ്ടായിരുന്നു. തങ്ങളുടെ ആരാധ്യവസ്തുക്കൾക്കായി അവർ ബലിയർപ്പിക്കുകയും നേർച്ച നേരുകയും ചെയ്യാറുണ്ടായിരുന്നു. നബി ﷺ ഇതെല്ലാം എതിർക്കുകയും, ആരാധനകളും ഇബാദത്തുകളും അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കണമെന്ന് അവരോട് കൽപ്പിക്കുകയും ചെയ്തപ്പോൾ അവർ അത്ഭുതം കൂറുകയും അതിനെ നിരാകരിക്കുകയുമാണ് ചെയ്തത്. അവർ പറഞ്ഞു:
﴿أَجَعَلَ ٱلۡأٓلِهَةَ إِلَٰهٗا وَٰحِدًاۖ إِنَّ هَٰذَا لَشَيۡءٌ عُجَابٞ5﴾
"പല ദൈവങ്ങളെ ഒരൊറ്റ ആരാധ്യനാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത് ഒരു അത്ഭുതകരമായ കാര്യം തന്നെ." (സ്വാദ്: 5)
എന്നാൽ നബി ﷺ അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ശിർകിൽ നിന്ന് അവർക്ക് താക്കീത് നൽകുകയും അവർ ആരാധിച്ചു കൊണ്ടിരുന്ന വസ്തുക്കളുടെ നിജസ്ഥിതി അവർക്ക് ബോധ്യപ്പെടുത്തുകയും ചെയ്തു കൊണ്ടേയിരുന്നു. അങ്ങനെ അവരിൽ നിന്ന് അല്ലാഹു സന്മാർഗത്തിലേക്ക് നയിച്ചവർ ഇസ്‌ലാമിലേക്ക് വന്നെത്തുകയും, പിന്നീട് അവർ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു. അല്ലാഹുവിൻ്റെ റസൂലും ﷺ സ്വഹാബികളും നിർവ്വഹിച്ച നിരന്തരമായ പ്രബോധനത്തിനും നീണ്ട പോരാട്ടങ്ങൾക്കും ശേഷം ഇസ്‌ലാം മറ്റെല്ലാ മതങ്ങളെയും വിജയിച്ചടക്കി. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിയുകയും, ജനങ്ങളിൽ വലിയൊരു വിഭാഗത്തെയും അജ്ഞത ബാധിക്കുകയും ചെയ്തു. അതോടെ അധികപേരും ഇസ്‌ലാമിന് മുൻപുള്ള പഴയകാല ജാഹിലിയ്യത്തിലേക്ക് മടങ്ങുകയും, നബിമാരുടെയും ഔലിയാക്കളുടെയും വിഷയത്തിൽ അതിരുകവിയുകയും, അവരെ വിളിച്ചു പ്രാർത്ഥിക്കുകയും അവരോട് സഹായം തേടുകയും, ശിർക്കിൻ്റെ മറ്റനേകം രൂപങ്ങളിൽ അകപ്പെടുകയും ചെയ്തു. അറബികളിലെ നിഷേധികൾക്ക് വരെ ഒരു കാലഘട്ടത്തിൽ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നതിൻ്റെ അർത്ഥമെന്താണെന്ന അറിവുണ്ടായിരുന്നെങ്കിൽ, ശേഷം വന്നവർക്ക് അതിൻ്റെ അർത്ഥം പോലും അപരിചിതമായി. അല്ലാഹു കാക്കട്ടെ!
ശിർക്ക് ജനങ്ങൾക്കിടയിൽ ഇന്നും നിലനിൽക്കുകയും നമ്മുടെ ഈ കാലഘട്ടത്തിലും കൂടൂതൽ പ്രചരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. നബി -ﷺ- യുടെ കാലഘട്ടത്തോട് അകലം കൂടുകയും അറിവില്ലായ്മയും അജ്ഞതയും ജനങ്ങൾക്ക് മേൽ അധീശത്വം നേടുകയും ചെയ്യുന്നു എന്നതാണ് അതിൻ്റെ കാരണം.
ഇക്കാലഘട്ടത്തിലുള്ള ബഹുദൈവാരാധകരുടെ ന്യായങ്ങൾ ആദ്യകാലക്കാരുടെ അതേ ന്യായങ്ങളും ആശയക്കുഴപ്പങ്ങളും തന്നെയാണ്. അവരും ഇവരും ഒരു പോലെ പറയുന്നു:
﴿...هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾
"ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്..." (യൂനുസ്: 18) അവരും ഇവരും പറയുന്നു:
﴿...مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾
"...ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്..." (സുമർ: 3) എന്നാൽ ഈ ന്യായവാദങ്ങളെയെല്ലാം അല്ലാഹു നിരർത്ഥകമാക്കിയിരിക്കുന്നു. അല്ലാഹുവിന് പുറമെ ആരെ ആരാധിച്ചാലും അവൻ ശിർക്കിൽ അകപ്പെടുകയും കാഫിറാവുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹു ഖണ്ഡിതമായി അറിയിച്ചിരിക്കുന്നു. അല്ലാഹു പറഞ്ഞു:
﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمۡ وَلَا يَنفَعُهُمۡ وَيَقُولُونَ هَٰٓؤُلَآءِ شُفَعَٰٓؤُنَا عِندَ ٱللَّهِ...﴾
"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു..." [സൂറ യൂനുസ്: 18] അപ്പോൾ അതിന്ന് അല്ലാഹു നൽകുന്ന മറുപടി കാണുക:
﴿قُلۡ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعۡلَمُ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ18﴾
"പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങളവന്ന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു."
[യൂനുസ്: 18]
നബിമാരെയോ ഔലിയാക്കളെയോ മറ്റാരെയെങ്കിലുമോ ആരാധിച്ചാൽ അത് ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ ശിർക്ക് തന്നെയാണെന്നും, അതിന് എന്തു പേരിട്ടു വിളിച്ചാലും അത് ശിർക്കല്ലാതെയാകുന്നില്ലെന്നും ഈ ആയത്തിൽ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:
﴿...وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ...﴾
"അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) 'അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്." (സൂറത്തു സുമർ: 3) (അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിനാണ് ഞങ്ങൾ ഇവയെ ആരാധിക്കുന്നത് എന്ന) ഈ വാദത്തിന് അല്ലാഹു മറുപടി നൽകിയത് നോക്കൂ:
﴿...إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ﴾
"...അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച." (സുമർ: 3)
അല്ലാഹുവല്ലാത്തവരെ ആരാധിച്ചതിന് ശേഷം -അവരോട് പ്രാർത്ഥിക്കുകയോ (അല്ലാഹുവിനെ ഭയക്കുന്നത് പോലെ) അവരെ ഭയക്കുകയോ അവരിൽ പ്രതീക്ഷ വെക്കുകയോ മറ്റോ ചെയ്താൽ- അതോടെ ഒരാൾ കാഫിറാകുന്നു എന്ന് ഈ ആയത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു. തങ്ങൾ അല്ലാഹുവിലേക്ക് അടുപ്പിക്കാനാണ് ഈ ആരാധ്യവസ്തുക്കളെ ആരാധിച്ചു കൊണ്ടിരിക്കുന്നത് എന്ന അവരുടെ ന്യായം കളവാണെന്നും അവൻ ഇവിടെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
ഇസ്‌ലാമിൻ്റെ ശരിയായ വിശ്വാസത്തിന് വിരുദ്ധമാകുന്ന കുഫ്റൻ വിശ്വാസങ്ങളിൽ ഉൾപ്പെടുന്നതും, നബിമാർ കൊണ്ടുവന്ന ആദർശത്തിന് വിരുദ്ധമാകുന്നതുമായ കാര്യങ്ങൾ വേറെയുമുണ്ട്; മാർകസിൻ്റെയും ലെനിൻ്റെയും അനുയായികളായ നിരീശ്വരനിർമ്മതവാദികൾ സ്വീകരിച്ചിരിക്കുന്ന വിശ്വാസങ്ങൾ അതിൽ പെട്ടതാണ്. ഇത്തരം വിശ്വാസധാരകൾക്ക് കമ്യൂണിസ്റ്റ് എന്നോ, സോഷ്യലിസ്സം എന്നോ, റെവല്യൂഷനിസ്റ്റ് എന്നോ മറ്റോ ഉള്ള പേരുകൾ അവർ നൽകിയാലും, ഇവയുടെയെല്ലാം അടിസ്ഥാനശില പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് ഇല്ലെന്നും, ഭൗതിക ജീവിതമല്ലാതെ മറ്റൊരു ജീവിതമേയില്ലെന്നുമുള്ള സിദ്ധാന്തമാണ്.
പരലോകത്തെയും സ്വർഗനരകങ്ങളെയും നിഷേധിക്കുക എന്നതും, എല്ലാ മതങ്ങളെയും ഒരു പോലെ നിരാകരിക്കുക എന്നതും ഇവരുടെ അടിത്തറകളിൽ പെട്ടതാണ്. ഇക്കൂട്ടരുടെ ഗ്രന്ഥങ്ങൾ പരിശോധിക്കുകയോ അവർ നിലകൊള്ളുന്ന മാർഗം പഠനവിധേയമാക്കുകയോ ചെയ്യുന്നവർക്ക് അക്കാര്യം സംശയലേശമന്യേ ബോധ്യപ്പെടുന്നതാണ്. എല്ലാ മതവിശ്വാസങ്ങൾക്കും കടകവിരുദ്ധമായി നിലകൊള്ളുന്ന ഈ വഴികെട്ട മാർഗം അതിൻ്റെ വക്താക്കളെ ഇഹലോകത്തും പരലോകത്തും ഏറ്റവും മോശമായ പര്യവസാനത്തിലേക്കാണ് നയിക്കുക എന്നതിൽ യാതൊരു സംശയമില്ല.
സത്യത്തിന് വിരുദ്ധമായ മാർഗങ്ങളിൽ പെട്ടതാണ്; സ്വൂഫികളിൽ ചിലർ സ്വീകരിച്ചിരിക്കുന്ന വിശ്വാസങ്ങൾ. ഔലിയാക്കളെന്ന് അവർ വിശേഷിപ്പിക്കുന്ന ചിലർ അല്ലാഹുവിനോടൊപ്പം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട് എന്നും, ലോകത്ത് നടക്കുന്ന കാര്യങ്ങളിൽ ഇടപെടുന്നുണ്ട് എന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. 'അഖ്താബ്', 'ഔതാദ്', 'അഗ്വാഥ്' എന്നിങ്ങനെ ഇവർ തന്നെ നിർമ്മിച്ചെടുത്ത ചില പേരുകൾ തങ്ങളുടെ ആരാധ്യർക്ക് ഇവർ ചാർത്തി നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലും രക്ഷാകർതൃത്വത്തിലുമുള്ള (റുബൂബിയ്യഃ) ശിർക്കിലാണ് ഇത് ഉൾപ്പെടുക. ശിർകിൻ്റെ ഏറ്റവും വികൃതമായ രൂപങ്ങളിലൊന്നാണത്.
ജാഹിലിയ്യഃ കാലഘട്ടത്തിലെ പ്രാചീനരായ മുശ്‌രിക്കുകളുടെ ബഹുദൈവാരാധനയുടെ രൂപങ്ങൾ പിൽക്കാലഘട്ടത്തിലെ 'ആധുനികരുടെ' ശിർക്കുമായി തട്ടിച്ചു നോക്കിയാൽ ഇക്കാലഘട്ടത്തിലുള്ളവരുടെ ശിർക്ക് കൂടുതൽ ഗുരുതരവും അപകടകരവുമാണെന്ന് ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും. അത് ബോധ്യപ്പെടുത്തുന്ന ചില വ്യത്യാസങ്ങൾ താഴെ പറയാം: ജാഹിലിയ്യഃ കാലഘട്ടത്തിലെ അറബികൾക്ക് രണ്ട് പ്രത്യേകതകളുണ്ടായിരുന്നു: ഒന്ന്: അവർ അല്ലാഹുവിൻ്റെ സൃഷ്ടിപ്പിലും അധികാരത്തിലും രക്ഷാകർതൃത്വത്തിലും അല്ലാഹുവിന് പങ്കാളികളുണ്ട് എന്ന് വിശ്വസിച്ചിരുന്നില്ല. അല്ലാഹുവിനുള്ള ആരാധനകളിലും ഇബാദത്തുകളിലുമായിരുന്നു അവർ പങ്കുചേർത്തിരുന്നത്. അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിലെ ഏകത്വം അവർ അംഗീകരിച്ചിരുന്നു. അല്ലാഹു പറഞ്ഞത് നോക്കൂ:
﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَهُمۡ لَيَقُولُنَّ ٱللَّهُ...﴾
"ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവെന്ന്..." (സുഖ്റുഫ്: 87) അല്ലാഹു പറയുന്നു:
﴿قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ31﴾
"പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?" (യൂനുസ്: 31) ഈ ആശയത്തിലുള്ള ആയത്തുകൾ അനേകമുണ്ട്.
"മക്കയിലെ മുശ്രിക്കുകളിൽ കാണപ്പെട്ടിരുന്ന) രണ്ടാമത്തെ കാര്യം: അവർ എപ്പോഴും ഏതവസ്ഥയിലും അല്ലാഹുവിനുള്ള ആരാധനയിൽ പങ്കുചേർക്കാറുണ്ടായിരുന്നില്ല. സന്തോഷവേളകളിലും ഐശ്വര്യ വേളകളിലുമാണ് അവർ ശിർക്ക് ചെയ്യാറുണ്ടായിരുന്നത്. എന്നാൽ പ്രയാസത്തിൻ്റെയും കാഠിന്യത്തിൻ്റെയും ഘട്ടങ്ങളിൽ അവർ അല്ലാഹുവിനുള്ള അരാധന നിഷ്കളങ്കമാക്കാറുണ്ടായിരുന്നു. അല്ലാഹു പറഞ്ഞതു പോലെ:
﴿فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ65﴾
"എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ (മാത്രം) വിളിച്ചു പ്രാര്‍ത്ഥിക്കും.അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്) പങ്കുചേര്‍ക്കുന്നു." (അൻകബൂത്ത്: 65)
പക്ഷേ, ഇക്കാലഘട്ടത്തിലെ മുശ്രിക്കുകൾ ഈ പറഞ്ഞ രണ്ട് കാര്യങ്ങളിലും മുൻപുള്ളവരെ കടത്തിവെട്ടിയിരിക്കുന്നു. ഒന്നാമതായി; അവരിൽ ചിലർ അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിലും അല്ലാഹുവിൽ പങ്കുചേർക്കുന്നവരായി മാറിയിരിക്കുന്നു. രണ്ടാമത്; ഇക്കൂട്ടർ ക്ഷേമത്തിലും പ്രയാസങ്ങളിലും ഒരു പോലെ അല്ലാഹുവിൽ പങ്കുചേർക്കുന്നവരായിരിക്കുന്നു. അവരുടെ അവസ്ഥ പരിശോധിക്കുകയും അവരുമായി കൂടിക്കലരുകയും ചെയ്ത ഏതൊരാൾക്കും ഇക്കാര്യം ബോധ്യപ്പെടും. ഹുസൈൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെയും ബദവിയുടെയും ഈജിപ്തിൽ നിലകൊള്ളുന്ന ഖബ്റിനരികിലും, യമനിലെ അദനിൽ അയ്ദറൂസിൻ്റെ ഖബ്റിനരികിലും, ശാമിൽ ഇബ്നു അറബിയുടെ ഖബ്റിനരികിലും, ഇറാഖിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ഖബ്റിനരികിലും, മറ്റു പ്രസിദ്ധങ്ങളായ ഖബ്റുകൾക്കരികിലും സാധാരണക്കാർ ചെയ്തു കൂട്ടുന്നത് വീക്ഷിച്ചാൽ ഇക്കാര്യത്തിൽ ഒരാൾക്കും സംശയമുണ്ടാവുകയില്ല. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട പലതും അവർ ഈ ഖബ്റിൽ കിടക്കുന്നവർക്ക് സമർപ്പിച്ചു കൊണ്ടിരിക്കുന്നു; ഇവയെല്ലാം എതിർക്കുകയും മുഹമ്മദ് നബിയുടെയും -ﷺ- അവിടുത്തേക്ക് മുൻപുള്ള നബിമാരുടെയും കരങ്ങളിലൂടെ അവതരിക്കപ്പെട്ട യഥാർത്ഥ തൗഹീദ് ജനങ്ങൾക്ക് വിവരിച്ചു നൽകുകയും ചെയ്യുന്നവരാകട്ടെ, തുലോം തുച്ഛവും. ഇന്നാലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ.
അല്ലാഹുവിൻ്റെ നാമഗുണവിശേഷണങ്ങളിൽ ശരിയായ മാർഗത്തിന് വിരുദ്ധമായി നിലകൊണ്ട വിശ്വാസങ്ങളും കക്ഷികളുമുണ്ട്; ജഹ്മികൾ, മുഅ്തസലികൾ തുടങ്ങിയ ബിദ്അത്തിൻ്റെ കക്ഷികൾ സ്വീകരിച്ച വിശ്വാസങ്ങൾ അതിന് ഉദാഹരണമാണ്. ഇവരുടെ മാർഗം സ്വീകരിച്ചു കൊണ്ട് അല്ലാഹുവിൻ്റെ വിശേഷണങ്ങൾ നിഷേധിക്കുകയും, അവൻ്റെ പൂർണ്ണതയുടെ സ്വിഫത്തുകളെ നിരാകരിക്കുകയും ചെയ്ത എല്ലാവരും ഈ പറഞ്ഞതിൽ ഉൾപ്പെടും. ശൂന്യതക്കും നിർജ്ജീവവസ്തുക്കൾക്കും അസംഭവ്യതകൾക്കും പറയാവുന്ന വിശേഷണങ്ങളാണ് -അല്ലാഹുവിൻ്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾക്ക് പകരം- അല്ലാഹുവിൻ്റെ മേൽ അവർ ചാർത്തി നൽകിയത്. അവരുടെ വാദങ്ങളിൽ നിന്ന് അല്ലാഹു ഉന്നതനും പരിശുദ്ധനുമാകുന്നു.
ഈ പറഞ്ഞ പിഴച്ച വാദത്തിൽ ഉൾപ്പെടുന്ന മറ്റൊരു കൂട്ടരാണ്: അല്ലാഹുവിൻ്റെ ചില വിശേഷണങ്ങൾ അംഗീകരിക്കുകയും മറ്റു പലതിനെയും നിഷേധിക്കുകയും ചെയ്തവർ; അക്കൂട്ടത്തിലാണ് അശ്അരികൾ ഉൾപ്പെടുക. യഥാർത്ഥത്തിൽ, അവർ അംഗീകരിച്ച ചില വിശേഷണങ്ങൾക്ക് ബാധകമാവുന്ന അതേ കാര്യം അവർ നിഷേധിക്കുകയും നിരാകരിക്കുകയും ചെയ്ത വിശേഷണങ്ങൾക്കും, അതിനായി വ്യാഖ്യാനിച്ച തെളിവുകൾക്കും ബാധകമായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ. ഇതിലൂടെ പ്രാമാണികമായ (ഖുർആൻ ഹദീഥ്) തെളിവുകൾക്കും, ബുദ്ധിപരമായ തെളിവുകൾക്കും ഒരേ സമയം അവർ എതിരാവുകയാണുണ്ടായത്. അക്കാര്യത്തിൽ വ്യക്തമായ രൂപത്തിലുള്ള വൈരുദ്ധ്യങ്ങളിലും പൊരുത്തക്കേടുകളിലും അവർ വീണുപോവുകയും ചെയ്തു.
എന്നാൽ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്താകട്ടെ, അവർ അല്ലാഹുവോ അവൻ്റെ റസൂലോ ﷺ അല്ലാഹുവിന് സ്ഥിരീകരിച്ച എല്ലാ നാമങ്ങളും വിശേഷണങ്ങളും ഏറ്റവും പൂർണ്ണമായ രൂപത്തിൽ അല്ലാഹുവിനുണ്ട് എന്ന് സ്ഥിരീകരിച്ചു; അവയൊന്നും സൃഷ്ടികളുടേതിന് സമാനമോ സദൃശ്യമോ അല്ലെന്ന് അവർ വ്യക്തമാക്കുകയും, അല്ലാഹുവിൻ്റെ വിശേഷണങ്ങൾ നിരാകരിക്കാതെ അവൻ്റെ പരിശുദ്ധിയെ അവർ വാഴ്ത്തുകയും ചെയ്തു. ഇതിലൂടെ, ഈ വിഷയത്തിൽ വന്ന എല്ലാ തെളിവുകളും അവർ ഒരു പോലെ പ്രാവർത്തികമാക്കി. അവർ പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയോ, (അല്ലാഹുവിൻ്റെ വിശേഷണങ്ങളെ) നിരാകരിക്കുകയോ ചെയ്തില്ല. അതിലൂടെ മറ്റുള്ളവർക്ക് പിണഞ്ഞ വൈരുദ്ധ്യങ്ങളിൽ നിന്ന് അവർ സുരക്ഷിതരാവുകയും ചെയ്തു.
ഇതാണ് രക്ഷയുടെ മാർഗം. ഇഹലോകത്തും പരലോകത്തും സൗഭാഗ്യം നേടിത്തരുന്ന വഴിയും അതു തന്നെ. ഈ ഉമ്മത്തിലെ സച്ചരിതരായ മുൻഗാമികളും സലഫുകളും ഈ ഉമ്മത്തിൻ്റെ ഇമാമുമാരും സ്വീകരിച്ച മാർഗവും അതു തന്നെ. ഈ ഉമ്മത്തിലെ ആദ്യകാലക്കാരെ നന്നാക്കിയത് എന്തൊന്നാണോ, അതു മാത്രമേ ഇവരിലെ അവസാനകാലക്കാരെയും നേർവഴിയിൽ നടത്തുകയുള്ളൂ. വിശുദ്ധ ഖുർആനും തിരുസുന്നത്തും പിൻപറ്റുകയും, അതിന് വിരുദ്ധമാകുന്നതെല്ലാം ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണത്. ഈ ഉമ്മത്തിനെ അവരുടെ സന്മാർഗചര്യയിലേക്ക് തിരിച്ചു നടത്താനും, അവരിൽ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്ന പ്രബോധകരെ അധികരിപ്പിക്കാനും, അവരുടെ നേതാക്കളെയും പണ്ഡിതന്മാരെയും ശിർക്കിനെതിരെ പോരാടാനും അതിനെ നിഷ്കാസനം ചെയ്യാനും അതിൻ്റെ വഴികളിൽ നിന്ന് താക്കീത് ചെയ്യുന്നതിനും തൗഫീഖ് നൽകാനും അല്ലാഹുവിനോട് നാം തേടുന്നു. അവൻ പ്രാർത്ഥനകൾ കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു.
***
ml397v4.0 - 16/02/2026
ബുഖാരി: 2856, മുസ്‌ലിം: 30.
ശർഹു ഉസ്വൂലിൽ ഇഅതിഖാദ് / ലാലകാഈ: 735, ജാമിഉൽ ഇൽമി വഫദ്ലിഹി / ഇബ്നു അബ്ദിൽ ബർറ്: 1801, ആയത്തുകൾ എന്നതിന് പകരം ഹദീഥുകൾ എന്നാണ് ജാമിഉൽ ഇൽമിലുള്ളത്; അതിലെ പദങ്ങൾ ഇപ്രകാരമാണ്: "(അല്ലാഹുവിൻ്റെ വിശേഷണങ്ങൾ പരാമർശിക്കുന്ന) ഈ ഹദീഥുകൾ അവ എപ്രകാരമാണോ വന്നത്, അപ്രകാരം തന്നെ നിങ്ങൾ നിവേദനം ചെയ്യുക; അവയുടെ കാര്യത്തിൽ നിങ്ങൾ തർക്കത്തിലേർപ്പെടരുത്."
അസ്മാഉ വസ്സിഫാത്ത് / ബയ്ഹഖി: 865, ഹമവിയ്യയിൽ ഇബ്നു തൈമിയ്യ ഇതിൻ്റെ പരമ്പര സ്വഹീഹാണ് എന്ന് വിലയിരുത്തിയിട്ടുണ്ട്. (പേജ്: 269). അൽഅർദിൽ ഇമാം ദഹബി പറഞ്ഞു: (2/223): ഇതിൻ്റെ നിവേദകന്മാർ വിശ്വസ്തരാണ്.
ശർഹു ഉസൂലിൽ ഇഅ്തിഖാദ് / ലാലകാഈ: 930, അൽഅസ്മാഉ വസ്സിഫാത്ത് / ബയ്ഹഖി: 955.
ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 665, അസ്മാഉ വസ്വിഫാത്ത് / ബയ്ഹഖി: 868.
ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 664, ഹില്യതുൽ ഔലിയാ / അബൂ നുഐം: 6/325, അസ്മാഉ വസ്വിഫാത്ത് / ബൈഹഖി: 867.
മുസക്കിയ്യാത്ത് / മുസക്കി: 29, ഇബാനഃ / ഇബ്നു ബത്ത: 120, ശർഹു ഉസ്വൂലിൽ ഇഅ്തിഖാദ് / ലാലകാഇ: 663.
അർറദ്ദു അലൽ ജഹ്മിയ്യഃ / ദാരിമീ: 67, അസ്മാഉ വസ്വിഫാത്ത് / ബൈഹഖി: 903.
അൽ ഉലുവ്വ് / ദഹബി: 464, മുഖ്തസ്വറുൽ ഉലുവ്വിൽ ശൈഖ് അൽബാനി (പേജ്: 184) പറയുന്നു: ഇതിൻ്റെ സനദ് സ്വഹീഹാണ്.
തഫ്സീറുൽ ഖുർആനിൽ അദീം / ഇബ്നു കഥീർ: 3/426-427.
ബുഖാരി: 22, അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്.
മുസ്‌ലിം: 2996.
ബുഖാരി: 3651, മുസ്‌ലിം: 2533, അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്.
മുസ്‌ലിം: 1920, ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്.
ഇബ്നു മാജഃ: 3952, ഥൗബാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്, ഇബ്നു ഹിബ്ബാൻ: 6714, ഹാകിം: 8653 എന്നിവർ ഈ ഹദീഥ് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്.
തിർമിദി: 2641, അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഹദീഥിൽ നിന്ന്. മനാവി (ഫൈദുൽ ഖദീർ 5/347) പറയുന്നു: "ഇതിൽ അബ്ദുറഹ്മാൻ ബിൻ സിയാദ് അൽഅഫ്രീഖി എന്ന വ്യക്തിയുണ്ട്; ഇദ്ദേഹം ദുർബലനാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതായി ദഹബി രേഖപ്പെടുത്തിയിട്ടുണ്ട്." ശൈഖ് അൽബാനി ഇത് സ്വഹീഹാണെന്ന് വിലയിരുത്തിയിട്ടുണ്ട്. (സ്വഹീഹുൽ ജാമിഅ്: 5343)
(മുസ്‌ലിം: 8)